വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻൻ്റിലെ അനധികൃത പാർക്കിംഗിന് പരിഹാരം
വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി.
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയോടു ചേർന്നു കിടക്കുന്ന വണ്ടിപ്പെരിയാർ പഞ്ചായത്ത് വക ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.ഇത് സംബന്ധിച്ച് നിരവധി പരാതികളും നിവേദനങ്ങളും അധികൃതർക്ക് നൽകിയിരുന്നു.ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച തോടുകൂടി ഏറെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയുടെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള സർവ്വകക്ഷി യോഗം കൂടിയിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബസ്റ്റാൻഡിൽ പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്.സ്റ്റാൻഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് നിർദ്ദേശിച്ചിരിക്കുന്ന അനധികൃത പാർക്കിംഗ് ഒഴിവാക്കി സഹകരിക്കണമെന്ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിഅശോക് കുമാർ അറിയിച്ചു.
പഞ്ചായത്ത് കാര്യാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം പഞ്ചായത്ത് കാര്യാലയത്തിന് പുറകുവശത്തെ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുമുണ്ട്.ഇതോടൊപ്പം, വണ്ടിപ്പെരിയാറിൽ നിന്നും മ്ലാമല തേങ്ങാക്കൽ,വള്ളക്കടവ്,ചെങ്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയോരത്ത് അധികനേരം നിർത്തിയിട്ടാണ് ആളുകളെ കയറ്റിയിരുന്നത്. ഇത് ഒഴിവാക്കി ഈ വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ക്രമീകരിച്ചിരിക്കുന്നതായും സെക്രട്ടറി അറിയിച്ചു.
പീരുമേട് താലൂക്ക് വികസന സമിതിയുടെ നിർദ്ദേശപ്രകാരം മണ്ഡലകാലത്തോടനുബന്ധിച്ച് കൊട്ടാരക്കര ദേശീയപാതയോരത്ത് വണ്ടിപ്പെരിയാർ മുതൽ വാളാടി വരെയുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കുമെന്നും ഇവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.