രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ തിരക്കിനിടയിലും കൃഷിയെ കൈവിടാതെ ഒരു പൊതു പ്രവർത്തകൻ

ആർക്കും കൃഷിയിൽ തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പൊതുപ്രവർത്തകനായ കർഷകൻ . കാഞ്ചിയാർ പഞ്ചായത്തിൽ കിഴക്കേ മാട്ടുക്കട്ട പടവിൽ ജോർജ് ജോസഫെന്ന 72 കാരനാണ് മരച്ചീനി കൃഷിയിൽ ലാഭം കൊയ്യുന്നത്. രാഷ്ട്രിയ പ്രവർത്തനത്തിന്റെ ഇടവേളകളിലാണ് കൃഷിയെ പരിപോഷിപ്പിക്കുന്നത്. അപ്പച്ചന്റെ കൃഷിയിൽ ആകൃഷ്ടരായി കൊച്ചുമക്കളും കൂട്ടിനുണ്ട്.
പുരാതന കർഷക കുടുംബത്തിൽ ജനിച്ച ജോർജ് ജോസഫ് പഠന കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. എന്നാൽ പിതാവിന്റെ പാതയായ കൃഷിയെ കൈവിട്ടില്ല. മുഴുവൻ സമയം രാഷ്ട്രിയ പ്രവർത്തകനായപ്പോഴും കൃഷിക്കായി സമയം കണ്ടെത്തിയിരുന്നു. പിതാവ് തനിക്കായി നൽകിയ ഭൂമിയുടെ ഭൂരിഭാഗം സ്ഥലത്തും ഏലവും കുരുമുളകും കാപ്പിയുമെല്ലാം യഥേഷ്ടം വളരുകയും വിളവ് നൽകുകയും ചെയ്തു. ഭൂമിയുടെ മുകൾ ഭാഗത്ത് കാട് പിടിച്ച് കിടന്ന ഭാഗം വെട്ടിത്തെളിച്ച് മരച്ചീനി കൃഷി നടത്താൻ പലവട്ടം ശ്രമിച്ചുവെങ്കിലും നടന്നില്ല. എന്നാൽ കഴിഞ്ഞ വർഷം ശ്രമം വിജയിച്ചു. കാട് പിടിച്ച് കിടന്ന കുറെ ഭാഗം വെട്ടിത്തെളിച്ച് മരച്ചീനി നട്ടു. നല്ല വിളവും ലഭിച്ചു. ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. പൊതുവിപണിയിൽ 40 രൂപ വിലയുള്ളപ്പോൾ 32 രൂപക്ക് മരച്ചീനി വിൽക്കാനും കഴിയുന്നു.
കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ജോർജ്ജ് ജോസഫ് കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡൻ്റ് കൂടിയാണ്. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അയ്യപ്പൻ കോവിൽ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലെല്ലാം വിജയം വരിക്കുകയും ചെയ്തു. പൊതുപ്രവർത്തനത്തിനിടയിലും പാരമ്പര്യമായി പകർന്ന് കിട്ടി കൃഷി കൈവിടാത്തതാണ് മരച്ചീനി കൃഷിയിലും നൂറ് മേനി കൊയ്യാനായതിന് പിന്നിൽ. വിൽപ്പനക്ക് ശേഷമുള്ള കപ്പ പരമ്പരാഗത രീതിയിൽ വാട്ടി സ്വന്തം ഉപയോഗത്തിന് സൂക്ഷിക്കുകയും ചെയ്യുന്നു. മണ്ണിന്റെ മണമുള്ള രാഷ്ട്രിയക്കാരനാണന്ന് തെളിയിക്കുകയാണ് നാട്ടുകാരുടെ പടവൻജിയെന്ന ജോർജ് ജോസഫ്.വല്യപ്പച്ചന്റെ കൃഷി രീതിയിൽ ആകൃഷ്ടനായി കൊച്ചു മക്കളും പച്ചക്കറി കൃഷി ചെയ്യാൻ താത്പര്യമെടുക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു.