ഫിഷറീസ് വകുപ്പ് ജലാശയത്തിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ചത്ത് പൊങ്ങി
ആനയിറങ്ങൽ ജലാശയത്തിൽ നിക്ഷേപിച്ച ലക്ഷകണക്കിന് മത്സ്യകുഞ്ഞുങ്ങൾ ചത്ത് പൊങ്ങി. സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും സംയുകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ച മൽസ്യകുഞ്ഞുങ്ങൾ ആണ് ചത്ത് പൊങ്ങിയത്.ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കുക, മൽസ്യ ലഭ്യത ഉറപ്പ് വരുത്തുക,ജലാശങ്ങളെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെയും മത്സ്യ തൊഴിലാളികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു വരുന്നത്.
ജില്ലയിലെ 4 ജലാശയങ്ങളിലാണ് ഈ വർഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.മാട്ടുപെട്ടി, ആനയിറങ്കൽ, പൊൻമുടി, ഇരട്ടയാർ എന്നീ ജലാശയങ്ങളിലാണ് ഈ വർഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. സർക്കാരിന്റെ കേരള റിസർവേയർ ഫിഷറീസ് ഡെവലപ്മെന്റ് പദ്ധതിപ്രകാരമാണ് മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മലയോരമേഖലയിലെ ശീത ജലാശയങ്ങളിൽ അതിവേഗം വളരുന്ന കാർപ്പ്,കട്ടള,റോഹു,മൃഗാൽ,ഗോൾഡ് ഫിഷ് തുടങ്ങിയ മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
വിവിധ അണക്കെട്ടുകളിലായി ഇരുപത് ലക്ഷത്തോളം മൽസ്യക്കുഞ്ഞുങ്ങളെയാണ് ഈ വർഷം നിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആനയിറങ്കൽ ജലാശയത്തിൽ നിക്ഷേപിച്ച മൽസ്യക്കുഞ്ഞുങ്ങൾ പൂർണമായും ചത്ത് പൊങ്ങി.പാലക്കാട് ഗവൺമെൻ്റ് ഫാമിൽ നിന്നുമാണ് മത്സ്യ കുഞ്ഞുങ്ങളെ എത്തിച്ചത്.എന്നാൽ എത്തിക്കാനുണ്ടായ കാലതാമസമോ സാന്ദ്രത കൂടിയ ജലത്തിലേക്ക് മത്സ്യങ്ങളെ പെട്ടന്ന് നിക്ഷേപിച്ചതോ ആണ് ചത്ത് പൊങ്ങുവാൻ കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.
മത്സ്യകുഞ്ഞുങ്ങൾ പൂർണ്ണമായും ചത്ത് പൊങ്ങിയതോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല എന്ന് മൽസ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന ഗോത്രവർഗ വിഭാഗവും അഭിപ്രയപ്പെട്ടു.ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ സാധാരണ ഇരുപത് ശതമാനത്തോളം നഷ്ടപ്പെടുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മത്സ്യക്കുഞ്ഞുങ്ങൾ പൂർണമായും ചത്ത് പൊങ്ങിയതോടെ പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്. തീരങ്ങളിൽ അടിഞ്ഞു കൂടി അഴുകി ദുർഗന്ധം വമിക്കുന്നതും വിനോദസഞ്ചാരത്തിനും തിരിച്ചടിയായി.