കുപ്രസിദ്ധ മോഷ്ടാവ് ആക്രി ഷാജിയെ കട്ടപ്പനയിലും കമ്പത്തും എത്തിച്ച് തെളിവെടുത്തു

കേരളത്തിലുടനീളം ബീവറേജ് കേന്ദ്രീകരിച്ചും ആക്രിക്കട കേന്ദ്രീകരിച്ചും മോഷണം നടത്തിവന്നിരുന്ന കൂട്ടാർ ഈറ്റക്കാനം സ്വദേശി ചെരുവിളപുത്തൻ വീട്ടിൽ ഷാജിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പാലക്കാട്,തൃശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുറന്നും ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രി കടകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള ചെമ്പ്, പിത്തള തുടങ്ങിയവ മോഷണം ചെയ്തു വന്നിരുന്ന ഷാജി പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുടർന്ന് മോഷണം നടത്തിയതിന് തൃശ്ശൂർ ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
ശിക്ഷ കഴിഞ്ഞ് നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണവും ചെറിയ ജോലികളും ചെയ്തു വരികയായിരുന്നു കഴിഞ്ഞ ദിവസം കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ഇലവന്തിക്കൽ അനിയുടെ ആക്രി കടയിൽ നിന്നും നാലുലക്ഷം രൂപ വിലപിടിപ്പുള്ള ചെമ്പ്, പിത്തള എന്നിവയും കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷ സഹിതം മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് ഷാജിയാണെന്ന് കണ്ടെത്തിയത്.
ഷാജിയെ പിടികൂടി ചോദ്യം ചെയ്തതിൽ, അനിയുടെ കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷയും സാധനങ്ങളും താൻ മോഷ്ടിച്ച് കൊണ്ട് പോകുമ്പോൾ അണക്കരയിൽ വച്ച് ഓട്ടോറിക്ഷ കേടാവുകയും മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് കമ്പത്ത് സാധനം വിട്ടിട്ടുണ്ടെന്നും പൊലീസിനോട് ഞ്ഞു.അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് കമ്പത്തും കട്ടപ്പനയിലും തെളിവെടുപ്പ് നടത്തി. കട്ടപ്പനയിൽ ഇലവന്തിക്കൽ അനിയുടെ കടയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞ ഏഴാം മാസം തൊടുപുഴ പട്ടയം കവലയിൽ ഉള്ള ഒരു ആക്രിക്കടയുടെ മുൻപിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയും കട കുത്തി തുറന്ന് ചെമ്പും, പിത്തളയും ഓട്ടോറിക്ഷ നിറയെ മോഷ്ടിക്കുകയും ആ വാഹനം ഉപേക്ഷിച്ചു മറ്റൊരു വാഹനം വിളിച്ച് തമിഴ്നാട്ടിലുള്ള കമ്പത്ത് കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്പത്ത് തെളിവെടുപ്പിന് കൊണ്ടുപോയത്.
പ്രതിക്ക് പാലക്കാട്,തൃശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും കൂടാതെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും ഉണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ 15 വർഷമായി ഇടുക്കി ജില്ലയിൽ കൂട്ടാർ ഈറ്റക്കാനം ഭാഗത്തുള്ള സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയാണ്.