ശാന്തൻപാറ ഉരുൾ പൊട്ടലിൽ 20 ഹെക്ടറിൽ അധികം കൃഷി നാശം. ഒൻപത് ഹെക്ടറോളം ഭൂമി പൂർണ്ണമായും ഒലിച്ചു പോയി
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ശാന്തൻപാറയിലെ പേതൊട്ടി, കള്ളിപ്പാറ പുത്തടി മേഖലകളിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ചേരിയാറിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ 100 ഓളം പേരെയാണ് ശാന്തൻപാറ ഗവണ്മെന്റ് സ്കൂളിൽ ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് മാറ്റിയത്.
ഉരുൾപൊട്ടലിൽ ഒൻപത് ഹെക്ടർ പൂർണ്ണമായി ഒലിച്ചു പോവുകയും കല്ലും മണ്ണും പതിച്ച് 11 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തതായാണ് പ്രാഥമിക വിലയിരുത്തൽ.
കൃഷി നഷ്ടം നേരിട്ടവർക്ക് അപേക്ഷ സമർപ്പിയ്ക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹെല്പ് ഡെസ്ക് സജ്ജീകരിക്കും. ഉരുൾ പൊട്ടലിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നത് കൂടാതെ കൃഷിയിടങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ചിരുന്ന വീടുകൾക്കും ഏലക്ക സ്റ്റോറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്
അടിയന്തിര സാഹചര്യങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പും ആരംഭിച്ചു.