കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് ചികിത്സയില്‍ കഴിഞ്ഞ ഇടുക്കി സ്വദേശിനി
കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തൊടുപുഴ കാളിയാർ മുപ്പത്താറു കവലയിൽ താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53 ) ആണ് മരിച്ചത്. ഭർത്താവ് പരേതനായ പുഷ്പൻ. ശ്രീരാജ്,ശ്രീരാഗ് എന്നിവർ മക്കളാണ്. ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു കുമാരി. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കേ ഇന്ന് വൈകിട്ടാണ് കുമാരി മരിച്ചത്.
സംഭവസമയത്ത് തന്നെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർ രാജഗിരി ആശുപത്രിയിലും ആസ്റ്റർ മെഡ് സിറ്റിയിലുമായി ഗുരുതരാവസ്ഥയിലുണ്ട്.വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കൻഡറിതലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി. പൊള്ളലേറ്റവർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ, കോട്ടയം, തൃശൂർ, കളമശേരി മെഡിക്കൽ കോളേജുകൾ, ആരോഗ്യ കുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്.