രാജകുമാരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
രാജകുമാരി ആവണക്കുംചാൽ സ്വദേശികളായ ശൗര്യമ്മാക്കൽ ജോയൽ ജോർജ്ജ്, മാണിക്കൽ ആനന്ദ് സജീവ്, പാച്ചേലിൽ ജോയൽ ജോസ് എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് നടത്തിവരുന്ന തൂഫാൻ പരിശോധനയുടെ ഭാഗമായാണ് പ്രതികൾ വലയിലായത്. ആവണക്കുംചാൽ പാലത്തിന് സമീപത്ത് നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞുനിർത്തി പോലീസ് പരിശോധന നടത്തിയത്. ബാംഗ്ലൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ ജോയൽ ജോർജ്ജ് പൂപ്പാറയിൽ എത്തി. തുടർന്ന് സുഹൃത്തുക്കളായ ആനന്ദും, ജോയൽ ജോസും ചേർന്ന് ജീപ്പിൽ ഇയാളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് പോലീസ് മൂവരെയും പിടികൂടിയത്.
പ്രതികളെക്കുറിച്ച് പോലീസിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് 18.17 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും 15000 രൂപ നൽകിയാണ് ഇത് വാങ്ങിയതെന്ന് ജോയൽ പോലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴി. മൂവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.





