ഫെസ്റ്റ് വിവാദം അടിസ്‌ഥാനരഹിതം; മുനിസിപ്പൽ ചെയർമാൻ ജോയ് വെട്ടിക്കുഴി
മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്ക് ഗ്രൗണ്ട് അനുവദിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നും സാമ്പത്തിക നഷ്ടം വരുത്തിയെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു. മാർച്ച് മാസം ആദ്യത്തെ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും അവതരിപ്പിക്കുകയും, ഏപ്രിൽ 22-ന് കൂടിയ കൗൺസിൽ യോഗത്തിൽ ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ചിട്ടുള്ള അപേക്ഷകന് വാടകയും ജി.എസ്.ടി-യും ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും, പ്രവേശന ടിക്കറ്റിൽ 10% വിനോദ നികുതിയും എന്ന വ്യവസ്ഥയിൽ ഗ്രൗണ്ട് നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ട് നൽകിയിട്ടുള്ളത്.
അപേക്ഷകൻ 35 ദിവസത്തേക്ക് വാടകയും ജി.എസ്.ടി-യും ഡിപ്പോസിറ്റും ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് എഗ്രിമെന്റ് വെച്ച് 'ഫെസ്റ്റ്' എന്ന പേരിൽ പബ്ലിസിറ്റി നടത്തിയിട്ടുള്ളതും, മെയ് എട്ടിന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തതുമാണ്. അവധി സമയത്ത് വിനോദമേള എന്ന നിലയിൽ ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.
മൂന്നുദിവസം കഴിഞ്ഞപ്പോൾ 'ഫെസ്റ്റ്' എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും വരുമാന നഷ്ടം ഉണ്ടായെന്നും ആരോപിച്ചും ഗ്രൗണ്ടിനു വേണ്ടി ലഭിച്ച അപേക്ഷകൾ നിരസിച്ചു എന്നീ വിവാദങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകി. യോഗത്തിൽ, ഫെസ്റ്റ് എന്ന പേര് കാലാകാലങ്ങളിൽ കട്ടപ്പനയിലെ വിനോദ മേളകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നഗരസഭയ്ക്ക് പങ്കൊന്നുമില്ലെന്നുമുള്ള വിവരം അറിയിച്ചു. 2019-ലെ ഫെസ്റ്റിന് 5 ലക്ഷം, 2023-ൽ 6 ലക്ഷം, 2024-ൽ 8 ലക്ഷം എന്നീ തുകകളാണ് മുൻസിപ്പാലിറ്റിക്ക് ലഭിച്ചിരിക്കുന്നത്.
ഈ കാലഘട്ടങ്ങളിൽ ഫെസ്റ്റ് നടത്തിയപ്പോൾ 30 മുതൽ 60 ദിവസം വരെ ഗ്രൗണ്ട് ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കരുത്. ഇപ്പോഴത്തെ ഫെസ്റ്റിൽ അഡ്വാൻസായി 4 ലക്ഷം രൂപ അടച്ചിട്ടുണ്ട്, നികുതിയിനത്തിൽ 2 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നികുതിയിനത്തിൽ രണ്ടു ലക്ഷം കൂടി ലഭിക്കുമ്പോൾ ഈ വർഷം എട്ടു ലക്ഷം രൂപ തന്നെ ലഭിക്കും.
2024-ൽ 'ടണൽ എക്സ്പോ' എന്ന പേരിൽ കടൽവെള്ളത്തിൽ മത്സ്യ പ്രദർശന പരിപാടിക്ക് രണ്ട് ഏജൻസികൾ ഒരേ സമയത്ത് ഗ്രൗണ്ടിനായി മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചപ്പോൾ 15 ലക്ഷം രൂപയ്ക്ക് ഗ്രൗണ്ട് വിട്ടു നൽകുകയുണ്ടായി. അവരുടെ പരിപാടി പരാജയപ്പെട്ട് വലിയ ബാധ്യതയിലാണ് അവസാനിച്ചത്. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. ആദ്യം അപേക്ഷ സമർപ്പിച്ച ഒരാൾക്ക് ഗ്രൗണ്ട് നൽകാൻ തീരുമാനിച്ച ശേഷം അതേ കാലയളവിൽ മറ്റൊരാൾക്ക് ഈ ഗ്രൗണ്ട് അനുവദിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ് അവസാനം ലഭിച്ച അപേക്ഷകൾ പരിഗണിക്കാൻ കഴിയാഞ്ഞത് .
ഇതൊക്കെയാണ് യാഥാർത്ഥ്യമെങ്കിലും ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. ഗ്രൗണ്ട് അനുവദിച്ച കാര്യത്തിലുള്ള വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതായിട്ടുള്ളതിനാൽ അന്വേഷണത്തെ എതിർക്കേണ്ടതില്ല എന്നായിരുന്നു നഗരസഭയുടെ നിലപാട്. അന്വേഷണത്തിന് ഒരുമിച്ച് തീരുമാനമെടുത്തതിനുശേഷം വിമർശനങ്ങൾ ഉയർത്തുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്.







