മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

May 19, 2026 - 12:20
 0
മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
This is the title of the web page

തെരുവ് നായ ശല്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ അടിയന്തരമായി മാറ്റണമെന്ന തങ്ങളുടെ മുൻ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. ഇതിനായി മൃഗസ്നേഹികളും സംഘടനകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി.

പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന, നായകളെ കൊല്ലാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. തെരുവ് നായ ശല്യം തടയുന്നതിനായി കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് എഫ്ഐആറോ മറ്റ് ക്രിമിനൽ നടപടികളോ സ്വീകരിക്കാൻ പാടില്ല. നല്ല ഉദ്ദേശത്തോടെയുള്ള ഔദ്യോഗിക നടപടികൾക്ക് പൂർണ സംരക്ഷണം നൽകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നായ്ക്കളുടെ ആക്രമണ ഭയമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അന്തസോടെയുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടുത്ത വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. 2001 മുതൽ നിലവിലുള്ള ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ നടത്തിയ വന്ധ്യംകരണ പദ്ധതികൾ ഫലം കണ്ടില്ല.

ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികൾ സ്വമേധയാ കേസെടുത്ത് നിരീക്ഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഈ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന നഗരസഭാ ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും കോടതി അലക്ഷ്യ നടപടികൾക്കും അച്ചടക്ക നടപടികൾക്കും വിധേയരാകേണ്ടി വരും.

കുട്ടികളും പ്രായമായവരും വിദേശ വിനോദസഞ്ചാരികളും തെരുവ് നായ ആക്രമണത്തിന് ഇരയാകുന്ന കഠിനമായ യാഥാർത്ഥ്യങ്ങൾക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ശാരീരിക ബലമുള്ളവന് മാത്രം അതിജീവിക്കാൻ കഴിയുന്ന ഒരു സമൂഹത്തെയല്ല ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. തെരുവ് നായ ആക്രമണങ്ങൾ അതിരൂക്ഷമാകുമ്പോൾ സർക്കാരിന് നിശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ശക്തമായ ഭാഷയിൽ ഓർമ്മിപ്പിച്ചു.

ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു എബിസി സെന്ററെങ്കിലും സ്ഥാപിക്കണമെന്നും, പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റുന്ന നായ്ക്കളെ കൃത്യമായി വന്ധ്യംകരിച്ച് മാറ്റിപ്പാർപ്പിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിനെതിരെ സമർപ്പിച്ച ഹർജികളും കോടതി തള്ളി.

What's Your Reaction?

like

dislike

love

funny

angry

sad

wow