ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ സമുദായം ശക്തമായ ഇടപെടലുകൾ നടത്തണം: മാർ ജോൺ നെല്ലിക്കുന്നേൽ
സമുദായ ശക്തികരണ പ്രവർത്തനങ്ങൾക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ സമുദായം ശക്തമായ ഇടപെടലുകൾ ബോധപൂർവം നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണൽ സെന്ററിൽ ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ ഉതകുംവിധം ദീർഘവീക്ഷണവും പ്രതിബദ്ധതയും പുലർത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2026ൽ സീറോ മലബാർ സഭയിൽ നടത്തുന്ന സാമുദായിക ശക്തികരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുവാൻ ആവശ്യമായ നേതൃത്വം നൽകണമെന്ന് അദ്ദേഹം പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
സമുദായ ശക്തികരണം ഇടുക്കി രൂപതയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി പാല സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രൊഫസർ ഡോ. അലക്സ് ജോർജ് ക്ലാസ് നയിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കുക, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ തടസ്സപ്പെടാതിരിക്കുവാൻ സർക്കാർ മറുപടി സ്വീകരിക്കുക എന്നീ വിഷയങ്ങളിൽ യഥാക്രമം ശ്രീ. സിബി വലിയമറ്റം, ശ്രീ. ടോമി കണ്ടത്തിൽ, ശ്രീ. നോബിൾ വലിയമറ്റം എന്നിവർ പ്രമേയം അവതരിപ്പിച്ചു.
സി. പ്രദീപ CMC നയിച്ച പ്രാർത്ഥനയോടു കൂടി ആരംഭിച്ച കൗൺസിൽ യോഗത്തിൽ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സ്വാഗതം ആശംസിച്ചു. പാസ്റ്ററുകൾ കൗൺസിൽ സെക്രട്ടറി ശ്രീ ജോർജ് കോയിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, ശ്രീ സെസിൽ ജോസ്, ശ്രീ. സാം സണ്ണി, ശ്രീമതി. ഷേർളി ജൂഡി എന്നിവർ സംസാരിച്ചു.










