വികസന സ്തംഭനത്തിനെതിരെ സിപിഐ എം ബഹുജന ധര്‍ണ 25 ന്

ത്രിതല പഞ്ചായത്തുകളുടെ പദ്ധതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയ വികസനവിരുദ്ധ നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തില്‍ 25ന് വൈകിട്ട് നാലിന് ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ബഹുജന ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
അപ്രഖ്യാപിത നിര്‍മാണ നിരോധനം പിന്‍വലിക്കുക, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കപടപരിസ്ഥിതി ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ലൈഫ് ഭവന പദ്ധതിക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവ് പിന്‍വലിക്കുക ലാന്‍ഡ് അസൈമെന്റ് കമ്മിറ്റികള്‍ കൃത്യമായി ചേരുക, ഭൂമിപതിവ് ചട്ടം ഉടന്‍ രൂപീകരിച്ച് നടപ്പാക്കുക, ജനവാസകേന്ദ്രങ്ങളില്‍നിന്ന് വന്യജീവികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, ഭരണനിര്‍വഹണ അതോറിറ്റി നിര്‍ദ്ദേശങ്ങളിന്‍മേല്‍ ശാസ്ത്രീയ പഠനം നടത്തി പുനര്‍നിര്‍ണയിക്കുക, കേന്ദ്രവന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
ഇടുക്കി ജില്ലയില്‍ നിര്‍മാണ നിരോധനം എന്നുള്ള ഉദ്യോഗസ്ഥ- പരിസ്ഥിതി- യുഡിഎഫ് കൂട്ടുകെട്ടിന്റെ വ്യാഖ്യാനത്തില്‍ മലയിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സി വി വര്‍ഗീസ് പറഞ്ഞു. മറ്റ് ഏത് ജില്ലയിലേയുംപോലെ ജില്ലയിലെ ജനങ്ങള്‍ക്കും ജീവിക്കുന്നതിനുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നിരിക്കെ, പരിസ്ഥിതി ലോബികളും ഉദ്യോഗസ്ഥരും, യുഡിഎഫ് നേതൃത്വവും നടത്തിയ കോടതി വ്യവഹാരങ്ങളിലൂടെ നേടിയ ഉത്തരവുകളുടെ മറവിലാണ് ജില്ലയിലാകെ നിര്‍മാണ നിരോധനമെന്ന പ്രതീതി സൃഷ്ടിക്കുന്നത്.
ജില്ലയുടെ മലയോര മേഖലയില്‍ ഒരിടത്തും ഖനനാനുമതി നല്‍കാത്തതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് നിര്‍മാണ സാമഗ്രികള്‍ കൊണ്ടു വരുന്നത്. ലൈഫ് ഭവന പദ്ധതിയിലെ നിര്‍മാണ വീടിന് പോലും തറ കെട്ടാന്‍ ഒരു ലോഡ് കല്ലിന് 20,000 രൂപ വരെ നല്‍കേണ്ടി വരുന്നു. അതിനിടെ കലക്ടറും, റവന്യൂ ഉദ്യോഗസ്ഥരും നേരിട്ടെത്തി നിര്‍മാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ ഒരു കാരണവുമില്ലാതെ പിടിച്ചെടുക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരുദിവസം തന്നെ മണലും മെറ്റലുമായി വന്ന മൂന്ന് ടോറസ് ലോറികള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. പരിശോധനയില്‍ ഒരു വിധത്തിലുള്ള നിയമലംഘനവും കണ്ടെത്തിയില്ല. എന്നിട്ടും ദിവസങ്ങളോളം വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ ഇട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപട പരിസ്ഥിതി ലോബികള്‍ക്കൊപ്പം നിന്ന് ഇടുക്കിയിലെ മലയോര ജനതയെ നിര്‍ബന്ധിത കുടിയിറക്കത്തിന് പ്രേരിപ്പിക്കുകയാണ്.
ജില്ലയില്‍ കപട പരിസ്ഥിതി സംഘടനകളും ഉദ്യോഗസ്ഥ ലോബിയും സൃഷ്ടിക്കുന്ന വികസന സ്തംഭനത്തിനെതിരെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും നേതാക്കൾ ആവശ്യപെട്ടു .വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവരും പങ്കെടുത്തു.