ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരമായിരിക്കുന്നു

അസിസ്റ്റൻറ് സർജൻ ഉൾപ്പെടെ ആറ് ഡോക്ടർമാർ വേണ്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് താൽക്കാലിക ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്.2020ൽ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രം എന്ന നിലയിൽ ഉയർത്തപ്പെട്ട പുറ്റടിയിലെ ഗവർമെൻറ് ആശുപത്രിയുടെ അവസ്ഥ ഇപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് താഴെയാണ്. കഴിഞ്ഞവർഷം നിരവധി പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും നടന്നതിന്റെ ഫലമായി കൂടുതൽ ഡോക്ടർമാരെ ആശുപത്രിയിൽ നിയമിച്ചു എങ്കിലും ഇപ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
മെഡിക്കൽ ഓഫീസർ ചാർജ്ജുള്ള ഡോക്ടർ പ്രസവാവതി ആയതിനാൽ മാസങ്ങളായി പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. അസിസ്റ്റൻറ് സർജൻ ഉൾപ്പെടെ കുറഞ്ഞത് 6 ഡോക്ടർമാർ എങ്കിലും വേണ്ട സ്ഥാനത്ത് നിലവിൽ താൽക്കാലിക ജീവനക്കാരായ രണ്ട് ഡോക്ടർമാർ മാത്രമാണ് ദിവസേന ഒ പി വിഭാഗത്തിൽ സേവനത്തിന് ഉള്ളത്. മുന്നൂറോളം രോഗികൾ ദിവസേന ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഈ ആശുപത്രിയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്കെതിരെ വീണ്ടും ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകനും എച്ച് എം സി അംഗവുമായ ഷാജി രാമനാട്ട് പറഞ്ഞു.
ലക്ഷങ്ങൾ ചിലവഴിച്ച് ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും പുതിയതായി ഒന്നിലധികം കെട്ടിടങ്ങൾ പണിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായി ആശുപത്രിയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയോ ആവശ്യത്തിന് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുകയോ ചെയ്യാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആശുപത്രിയിലെ പുതിയ ഓ പി ബ്ലോക്കിന്റെയും ഐസൊലേഷൻ വാർഡിനെയും ഉദ്ഘാടനം നടന്നത്. 7 ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിക്കൊണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രി ആക്കി വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ മാറ്റുമെന്ന് അന്നത്തെ യോഗത്തിൽ എംഎൽഎ അടക്കമുള്ളവർ ഉറപ്പു നൽകിയതാണ്.
എന്നാൽ ഇതിനുശേഷം ഒരു വർഷം ആകാറായിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഡോക്ടർമാരുടെ അഭാവം മൂലം ഉച്ചകഴിഞ്ഞുള്ള ഒ പി വരെ വെട്ടി കുറച്ചിരിക്കുകയാണ്. അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിച്ചുകൊണ്ട് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.