മലയോര ഹൈവേയിൽ ഏലപ്പാറക്കും മേമലക്കും ഇടയിൽ വാഹനം ഇടിച്ച് രണ്ട് വളർത്തു പശുകൾ ചത്തു. പശുക്കളെ ഇടിച്ചിട്ട ശേഷം വാഹനം കടന്നു കളഞ്ഞു

കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിലും, കൊട്ടാരക്കര ദണ്ഡിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പാതയിലും രാപ്പകൽ വ്യത്യാസമില്ലാതെ കാലിക്കൂട്ടങ്ങൾ വിഹരിക്കുകയാണ് . ഇവയിൽ ഭൂരിഭാഗത്തിനും ഉടമസ്ഥൻ ഉണ്ട്, എന്നാൽ വൈകുന്നേരങ്ങളിൽ ഇവയെ വീട്ടിൽ കൊണ്ടുപോയി കൂട്ടിൽ അടക്കാൻ ഉടമസ്ഥർ തയ്യാറാകുന്നില്ല. ഇതുമൂലം ഈ കാലി കുട്ടങ്ങൾ റോഡിലാണ് കിടക്കുന്നത്.
രാത്രിയിലും പകലും ഒരേപോലെ കനത്ത മൂടൽമഞ്ഞ് ഇറങ്ങുന്ന ഒരു മേഖല കൂടിയാണ് ഇവിടങ്ങൾ. കാലിക്കുട്ടങ്ങൾ റോഡിൽ തമ്പടിക്കുന്നത് വാഹന യാത്രക്കാർക്ക് വലിയ അപകടകെണിയാണ് സൃഷ്ടിക്കുന്നത്. കാലികളെ വാഹനം തട്ടി നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട് . വാഹനം ഇടിച്ച് കാലികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചിലത് ചത്തുപോവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അതിദാരുണമായ ഒരു കാഴ്ചയാണ് ഇന്ന് ഏലപ്പാറക്കും മേഖലക്കും ഇടയിൽ ഉണ്ടായത്.
രണ്ട് വളർത്തുപശുക്കൾ ആണ് വാഹനമിടിച്ച് ചത്തത്. ഇന്ന് പുലർച്ചയാണ് സംഭവം. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾ ആവാം ഇടിച്ചത് എന്നാണ് നിഗമനം. ഏലപ്പാറ പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 2 പശുക്കളെയും മറവുചെയ്യുന്ന നടപടികൾ സ്വീകരിച്ചു. എന്നാൽ ഈ വിഷയത്തിൽ നാട്ടുകാർ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം ഇത്തരത്തിൽ അലയുന്ന വളർത്തു പശുക്കളെ പിടികൂടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ്.
ആദ്യഘട്ടത്തിൽ ഇതിൻറെ ഉടമകളെ കണ്ടെത്തി താക്കീത് ചെയ്യുകയും തുടർന്ന് വീണ്ടും ഇത് ആവർത്തിച്ചാൽ പശുക്കളെ പിടികൂടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൗണ്ട് നിർമ്മിച്ച് ഇവിടെ പാർപ്പിക്കണം എന്നുമാണ് ആളുകളുടെ ആവശ്യം