മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാട് സംയുക്ത കർഷക കൂട്ടായ്മ കേരള അതിർത്തിയായ കുമളിയിലേക്ക് മാർച്ച് നടത്തി

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംയുക്ത കർഷക കൂട്ടായ്മ പെരിയാർ വൈഗൈ പാസന വ്യവസായിക സംഘം ഓർഗനൈസേഷൻ പ്രവർത്തകരാണ് കേരളത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കേരള അതിർത്തിയായ കുമിളിക്ക് സമീപം ലോവർ ക്യാമ്പിൽ വച്ച് തമിഴ്നാട് പോലീസ് മാർച്ച് തടഞ്ഞു.
സോഷ്യൽ മീഡിയയിലും മറ്റും മുല്ലപ്പെരിയാർ സംബന്ധമായി കുപ്രചരണങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിച്ചതെന്നും ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളേ തമ്മിൽ അകറ്റുന്ന പ്രചരണങ്ങൾക്ക് തടയിടണമെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
അരമണിക്കൂറോളം റോഡ് ഉപരോധിച്ച സമരക്കാർ കേരളത്തിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ഉത്തമ പാളയം ഡി.വൈ.എസ്.പി സെങ്കോട്ട വേലവൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തി. സംഘടന നേതാക്കളായ അൻവർ ബാലസിംഗം, പൊൻകാച്ചിക്കണ്ണൻ, സലേത്ത് ,രാജീവ് എന്നിവർ മാർച്ചിൽ സംസാരിച്ചു.