മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് കുറഞ്ഞത് 1400 കോടി രൂപ വേണ്ടിവരുമെന്ന് ജലസേചന വകുപ്പ്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി. അന്തിമbറിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിന് കൈമാറും.
രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഡിപിആർ തയ്യാറാക്കുന്നത്. 2011ലെ ആദ്യ റിപ്പോർട്ടിൽ ചെലവ് 600 കോടിയാണു കണക്കാക്കിയത്. തമിഴ്‌നാട് അനുമതി നൽകിയാൽ അഞ്ചു മുതൽ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് തുടക്കം മുതൽ തമിഴ്നാടിന്റേത്.
ജലനിരപ്പ് കുറയുന്നു: ആശങ്ക വേണ്ട
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.75 അടി വരെ ഉയർന്നെങ്കിലും ഇന്നലെ രാവിലെ 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തുമ്പോൾ തമിഴ്‌നാട് സ്‌പിൽവേ ഷട്ടറുകൾ തുറക്കും. ഡാമിൻ്റെ അനുവദനീയ സംഭരണ ശേഷി 142 അടിയും പരമാവധി ശേഷി 152 അടിയുമാണ്. ജലനിരപ്പ് 137 അടി പിന്നിട്ടെന്നു വരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നും എന്നാൽ ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.