പൂച്ച ചത്തു കിടന്നതറിയാതെ ആ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്പന നടത്തി ; 5 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

വണ്ടിപ്പെരിയാർ ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ പഞ്ചായത്ത് വക കിണറ്റിൽ നിന്നും ജലം എടുത്തവർക്കാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കൂടിയാണ് ഒരാഴ്ച പഴക്കമുള്ള ചത്ത പൂച്ചയെ കിണറ്റിൽ നിന്നും ചുമട്ടുതൊഴിലാളികൾ കണ്ടെത്തുന്നത്. ദുർഗന്ധം വമിക്കുന്നതോടെ അന്വേഷിച്ചപ്പോഴാണ് പൂച്ചയും കുഞ്ഞും കിണറ്റിനുള്ളിൽ ചത്തു കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇവർ ചത്ത പൂച്ചയെ വെളിയിൽ എടുക്കുകയും വെള്ളം വൃത്തിയാക്കുകയും ചെയ്തു എന്ന് പറയുന്നു.
എന്നാൽ പിന്നീട് സംഭവം അറിഞ്ഞ എത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും ഈ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും വിൽപ്പന നിർത്തുകയും ചെയ്തു എന്ന് കരുതുന്ന കിണറിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഉൾപ്പെടെ ചെറുകിട ചായക്കടകൾ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകുകയും കിണർ വൃത്തിയാക്കാൻ നടപടി സ്വീകരിച്ചതിനൊപ്പം മുൻകരുതൽ നടപടി യുടെ ഭാഗമായി കടകൾ അടപ്പിപ്പിക്കുകയും ചെയ്തു.ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച മുഴുവൻ ആളുകളും വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകൾ കഴിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടച്ചിട്ട കടകൾ ഇരട്ടക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതരുടെ നിബന്ധനകൾ പാലിച്ചു മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് അംഗം കെ എ രഹനാസ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത് സൂപ്പർ വൈസർ അനിൽകുമാർ, ഹെൽത് ഇൻസ്‌പെക്ടർ ജാസ്മിൻ, റൊണാൾഡോ എന്നിവർ പറഞ്ഞു.