കട്ടപ്പന പാറക്കടവിൽ ഓട നിർമ്മാണത്തിനായി എടുത്ത കുഴിയിൽ മെറ്റൽ കയറ്റി വന്ന ടോറസ് ലോറി കുടുങ്ങി

കട്ടപ്പന നഗരസഭയിലെ പതിമൂന്ന് പതിനാല് വാർഡുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്ന പാറക്കടവ് -അപ്പാപ്പൻ പടി റോഡിലാണ് ഓട നിർമ്മിക്കുന്നതിനായി എടുത്ത ശേഷം മണ്ണിട്ട് മൂടിയ കുഴിയിൽ ടോറസ് ലോറി കുടുങ്ങിയത്.ഇതേ റോഡിൽ നടക്കുന്ന കോൺക്രീറ്റിംഗ് ജോലിക്ക് മെറ്റൽ കയറ്റി വരുന്നതിനിടയിലാണ് ലോറി ചെളിയിൽ താഴ്ന്നത്.മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ചാണ് വാഹനം കയറ്റിയത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് കട്ടപ്പന നഗരസഭ പാറക്കടവിൽ റോഡിന്റെ തുടക്കഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം സംരക്ഷിക്കുന്ന രീതിയിൽ റോഡ് ഇടിച്ച് ഓട നിർമ്മിക്കുവാൻ തുടങ്ങിയത്.നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചതോടെ നിർമ്മാണം നിർത്തി.പിന്നീട് ഇതേ റോഡിന്റെ മറ്റൊരു ഭാഗത്ത് കുഴിയെടുത്ത് ഇവിടെ നിന്നുള്ള മണ്ണ് കൊണ്ട് വന്ന് ഓട മൂടി എഞ്ചിനീയർ തടിതപ്പി.പിന്നാലെ മഴയും കനത്തതോടെ ഈ ഭാഗം ചെളിക്കുണ്ടായി മാറുകയായിരുന്നു.
മണ്ണിട്ട് നികത്തിയതിനാൽ വലിയ കുഴിയാണെന്ന് അറിയാതെ പലവാഹനകളും ഇവിടെ പാർക്ക് ചെയ്ത് ചെളിയിൽ അകപ്പെടുന്നുണ്ട്.ടോറസ് ലോറിക്ക് പുറമെ മറ്റൊരു വാഹനവും ഇന്ന് ഇവിടെ കുടുങ്ങിയിരുന്നു.നാട്ടുകാരുടെ സഹായത്തോടെയാണ് കുടുങ്ങിയ വാഹനം കയറ്റിയത്.റോഡിന്റെ ശോചനീയവസ്ഥയ്ക്കിടെ ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം അശാസ്ത്രീയ നിർമ്മാണത്തിൽ പ്രദേശവാസികൾക്കിടയിൽ അമർഷമുണ്ട്.