തമിഴ് നാട്ടിലെ 5 ജില്ലകളിലെ കർഷക യൂണിയൻ അംഗങ്ങൾ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് തമിഴ്‌നാട് എന്നിവയുടെ സഹകരണത്തോടെ ബേബി ഡാം ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അനുബന്ധ അണക്കെട്ടായ ബേബി അണക്കെട്ട് ബലപ്പെടുത്താനും അണക്കെട്ടിൻ്റെ ജലനിരപ്പ് 152 അടിയായി ഉയർത്താനും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് തമിഴ്‌നാട് എന്നിവയുടെ സഹകരണത്തോടെ മുല്ലപ്പെരിയാറിന്റെ അനുബന്ധ ഡാമായ ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ നടപടിക്കെതിരെ വിവിധ കർഷക സംഘടനകൾ തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് കത്തയച്ചത്. പൊതു ജനങ്ങളുടെ സഹകരണത്തോടെ മെയിലിംഗ് കാമ്പെയിൻ ആരംഭിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്തുവാനും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി 152 അടി വരെ ഉയർത്തുവാനും പ്രതിഷേധക്കാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളായ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗ,രാമനാഥപുരം തുടങ്ങിയ 5 ജില്ലകളിലായി ഒരു കോടി ജനങ്ങൾ 2. 25 ലക്ഷം ഏക്കറിൽ നടത്തി വരുന്ന കൃഷി ഭൂമിക്കാവശ്യമായ ജലവും കുടിവെള്ളവും ലഭ്യമാവുന്ന മുല്ലപ്പെരിയാർ ഡാം തകർക്കുവാനാണ് കേരളാ സർക്കാരിന്റെ ശ്രമമെന്നും പ്രതിഷേധക്കാർ ആരോപിച്ചു . പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ തമിഴ്നാട് മരകയൻകോട് മുതൽ ശങ്കരപുരം വരെ കാളവണ്ടി ഓട്ട മത്സരവും സംഘടിപ്പിച്ചു.
കാളവണ്ടി ഓട്ട മത്സരത്തിന്റെ സുരക്ഷയ്ക്കായി ചിന്നമന്നൂർ പോലീസ് വൻ സന്നാഹമൊരുക്കിയിരുന്നു . 10 ദിവസം കൊണ്ട് ഒരു ലക്ഷം പേരിൽ നിന്നും ഒപ്പ് ശേഖരിക്കുകയും ഓരോ ജില്ലയിൽ നിന്നും 5 ലക്ഷം കത്തുകൾ അയക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.