കട്ടപ്പന ഇരുപതേക്കർ പാലം നിർമാണം അനിശ്ചിതത്വത്തിൽ

നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന 20 ഏക്കർ പാലത്തിന്റെ നിർമ്മാണമാണ് അനിശ്ചിതത്വത്തിലായത്.ഹൈവേയുടെ രണ്ടാം റീച്ച് നിർമ്മാണ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അതിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിൽ ഉൾപ്പെട്ടതാണ് ഇരുപതേക്കർ പാലം നിർമ്മാണം.നിർമ്മാണത്തിന് ആവശ്യമായ നടപടിക്രമങ്ങളും കണക്കെടുപ്പുകളും എല്ലാം നടന്നുവെങ്കിലും പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കുടുംബത്തെ മാറ്റി പാർപ്പിക്കേണ്ടതായിട്ടുണ്ട്.
ഇതിനായി കുടുംബത്തിന് സ്ഥലം നഗരസഭ നൽകിയെങ്കിലും വീട് വെക്കാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. അതേ സമയം മലയോര ഹൈവേയുടെ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിന്റെ നിർമാണ കാലാവധി പൂർത്തിയാകാറായതിനാൽ ഇനി ഈ ഘട്ടത്തിൽ നിർമ്മാണം നടക്കുകയില്ല എന്നാണ് ലഭിക്കുന്ന വിവരം.സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് നഗരസഭ കാണിക്കുന്ന വിപരീത മനോഭാവത്തിന്റെ ഫലമായി നടപടിക്രമങ്ങൾ വൈകിപ്പിച്ചു എന്നാണ് പ്രതിപക്ഷ അംഗങ്ങൾ ആരോപണം ഉന്നയിക്കുന്നത്.
കുടുംബത്തെ മാറ്റി പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് ഹൈവേ നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നഗരസഭാ മനപ്പൂർവ്വം ഇക്കാര്യങ്ങൾ വൈകിപ്പിക്കുകയും, ലോക്സഭ ഇലക്ഷന് മുന്നോടിയായി സ്ഥലം നൽകുകയും മാത്രമാണ് ചെയ്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നിലവിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമ്മാണ കാലാവധിയും ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. എന്നാൽ 20 ഏക്കർ പാലത്തിന്റെ നിർമ്മാണം ഇനി പുളിയന്മല -കട്ടപ്പന റീച്ചിലെ നടക്കു എന്നതാണ് വസ്തുത. അടിയന്തരമായി കുടുംബത്തെ മാറ്റി പാർപ്പിക്കാനായിട്ടുള്ള പൂർണ്ണമായ നടപടിക്രമങ്ങൾ നഗരസഭ നടപ്പിലാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.