സ്നേഹ തിലകം ചാർത്തി മുവാറ്റുപുഴ
ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം തിങ്കളാഴ്ച പൂർത്തിയായി. വൈകിട്ട് മൂന്നിന്ന് പായിപ്ര പഞ്ചായത്തിലെ കാർഷിക ഗ്രാമമായ മുളവൂർ പൊന്നിരിക്കപ്പറമ്പിൽ എത്തിയ സ്ഥാനാർഥിയ്ക്ക് കാർഷിക ഉല്പന്നങ്ങൾ നൽകിയാണ് സ്വീകരിച്ചത്. മമ്മൂട്ടി സിനിമയായ കണ്ണൂർ സ്ക്കാഡിൻ്റെ രചയിതാവും യുവ സംവിധായകനുമായ മുഹമ്മദ്ഷാഫി സ്ഥാനാർഥിയെ സ്വീകരിച്ചു. പി ഒ ജംഗ്ഷനിൽ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ പൂജയും പുണ്യയും ചേർന്ന് ബോട്ടിൽ ആർട്ടിൽ തീർത്ത ജോയ്സ്സ്സ് ജോർജിൻ്റെ ചിത്രം നൽകി സ്വീകരിച്ചു.
മുളവൂർ ചിറപ്പടിയും കഴിഞ്ഞ് കിഴക്കേകടവിൽ എത്തിയപ്പോൾ ബാലസംഘം കുട്ടികൾ കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ ഉൾപ്പെടെയുള്ള പുസ്തകങ്ങളും പൂച്ചെണ്ട് നൽകിയും നൽകി സ്വീകരിച്ചു. തുടർന്ന് ആട്ടായം, പെരുമറ്റത്തുമായിരുന്നു സ്വീകരണം.ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറപ്പടി, അടൂപ്പറമ്പ് എന്നിവിടങ്ങളിൽ കർഷകർ, വ്യാപാരികൾ, സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ സ്വീകരിയ്ക്കാനെത്തി.തുടർന്ന് രണ്ടാർ കോട്ടപ്പുറം, കിഴക്കേക്കര കാട്ടുകണ്ടം കവലയിലുമായിരുന്നു പര്യടനം. മൂവാറ്റുപുഴ നഗരസഭയിലെ ചാലിക്കടവിൽ നിന്ന് തുടങ്ങിയ പര്യടനത്തിന് ശേഷം ഈസ്റ്റ് ഹൈസ്ക്കൂൾ, പുൽപ്പറമ്പിലുമെത്തിയ സ്ഥാനാർഥിയെ വിജയാശംസ നൽകി വോട്ടർമാർ വരവേറ്റു.
മൂവാറ്റുപുഴ എസ്എൻഡിപി കവലയിൽ എൽഡിഎഫ് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.തുടർന്ന് മാർക്കറ്റ്, വൺവേ ജംഗ്ഷൻ, കീച്ചേരിപ്പടി, ഉറവക്കുഴി, പുളിഞ്ചോട്, എകെജി നഗർ, വാഴപ്പിള്ളി, തീക്കൊള്ളിപ്പാറയിലേയും സ്വീകരണത്തിന് ശേഷം പര്യടനം കടാതി കുര്യൻ മലയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ഷാജി മുഹമ്മദ്, എൽദോ എബ്രഹാം, എൻ അരുൺ, കെ എൻ ജയപ്രകാശ്, ജോളി പൊട്ടയ്ക്കൽ, വി ആർ ശാലിനി, എം എ സഹീർ, അനീഷ് എം മാത്യു, കെ എ നവാസ്, കെ കെ ശശി, എം പി ലാൽ, ഫെബിൻ പി മൂസ, തുടങ്ങിയവർ സംസാരിച്ചു.