പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനാക്രമണം; വ്യാപക കൃഷി നാശം
ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന വനംവകുപ്പിന്റെ പ്രഖ്യാപനം വാക്കുകളിലും കടലാസുകളിലുമൊതുങ്ങുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാഴ് വാക്കാവുന്നതായും ആക്ഷേപം.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി പീരുമേട് ജനവാസ മേഖലയിലെ ജനങ്ങൾ. ഇന്നലെ വൈകുന്നേരം 5 മണിക്ക് ശേഷമാണ് പീരുമേട് ഗവൺമെൻറ് ഗസ്റ്റ് ഹൗസ് ഭാഗത്ത് ജോസഫിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് പ്ലാവ് ഏലം കവുങ്ങ് തുടങ്ങിയ കൃഷി വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.
ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാന കൂട്ടമാണ് പ്രദേശത്ത് എത്തി വ്യാപക കൃഷി നാശം വരുത്തിയിരിക്കുന്നത് .ഇതുകൂടാതെ തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്റ്റ്യൻ്റെ പുരയിടത്തിലെ|വാഴയും ഏലവും അസീസിൻ്റെ പുരയിടത്തിലെ വാഴയും ഏലവും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം പീരുമേട് എക്സൈസ് ഓഫീസിന് സമീപത്തേക്ക് നീങ്ങിയ കാട്ടാനക്കൂട്ടം ഒരു പന നശിപ്പിക്കുകയും ചെയ്തു.ഇതിനുശേഷം കാട്ടാനക്കൂട്ടം മരിയ ഗിരി സ്കൂളിൻറെ ഭാഗത്തേക്ക് നീങ്ങിയതായും നാട്ടുകാർ പറഞ്ഞു. രണ്ട് മാസങ്ങൾക്ക് മുൻപ് രാപ്പകലില്ലാതെ പീരുമേട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തി വ്യാപക കൃഷി നാശം വരുത്തുകയും രാത്രികാലങ്ങളിൽ അടക്കം പ്രദേശവാസികൾക്ക് ഭീതി പരത്തുകയും ചെയ്ത സാഹചര്യത്തിൽ വനംവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരുകയും ജനവാസ മേഖലയിൽ വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചതും ആണ്.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പീരുമേട് ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരത്തിനായുള്ള പ്രാഥമിക നടപടികൾ പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നുമുള്ള വ്യാപക പരാതിയാണ് ഉയരുന്നത്. വേനൽ രൂക്ഷമായ സാഹചര്യത്തിൽ പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം വർധിച്ചതോടെ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. അടിയന്തരമായി പ്രദേശത്ത് പെട്രോളിങ് അടക്കമുള്ള മുൻകരുതലുകൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



