മൂന്നാറിലെ അനധികൃത നിർമ്മാണം കേസുകൾ പ്രത്യേക ബഞ്ചിന്
മൂന്നാർ മേഖലയിലെ അനധികൃത നിർമാണവും പരിസ്ഥിതി പ്രശ്നങ്ങളും ഉൾപ്പെടെ വിഷയങ്ങളിലുള്ള കേസുകൾ
ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് പരിഗണിക്കും. മൂന്നാർ
മേഖലയിലെ പ്രശ്നങ്ങളിൽ കോടതിയുടെ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്നു വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി അധ്യക്ഷനായ ബെഞ്ച് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ
നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസുകൾ പരിഗണിക്കും.ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ എർത്ത്,വൺ ലൈഫ് സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നൽകിയ നിർദേശപ്രകാരമാണു നടപടി.
2010 മുതലുള്ള കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. കൂടുതൽ പരിസ്ഥിതി നാശം തടയാൻ ലക്ഷ്യമിട്ടുളള പൊതുതാൽപര്യ ഹർജികൾ കോടതിയിലുണ്ടെന്നും പഴയ കേസുകൾ ഉടൻ തീർപ്പാക്കാൻ രണ്ടാഴ്ചയിൽ ഒരിക്കൽ ഈ കേസുകൾ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ നിലവിലെ സ്ഥിതി സംബന്ധിച്ചു കലക്ടറുടെ റിപ്പോർട്ട് തേടുകയും നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഫൊട്ടോയും തെളിവുകളും ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.