പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിനവംബറിൽ കമ്മിഷൻ ചെയ്യും
പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിലെത്തി.ഈ വർഷം നവംബറിൽ പദ്ധതി കമ്മിഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി വകുപ്പ്. പദ്ധതിയുടെ ഭാഗമായി പള്ളിവാസലിലേക്ക് വെള്ളം കൊണ്ടു പോകുന്ന പഴയ മൂന്നാറിൽ പുതുതായി നിർമിച്ച ടണൽ മുഖത്ത് കഴിഞ്ഞ ദിവസം രണ്ട് ഷട്ടറുകൾസ്ഥാപിച്ചു.
പുതിയ പദ്ധതിയുടെ ഭാഗമായി പള്ളിവാസലിലെ പഴയ പവർഹൗസിനു സമീപത്ത് നിർമിച്ച പുതിയ പവർഹൗസിൽ ടർബൻ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. യന്ത്രങ്ങൾ സ്ഥാപിച്ച് ട്രയൽ റൺ നടത്തിയ ശേഷം നവംബർ ആദ്യവാരം തന്നെ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പള്ളിവാസൽ പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി പവർഹൗസിൽ വൈദ്യുതോൽപാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2001 ജനുവരി 20നു പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. 310 കോടി രൂപയായിരുന്നു പദ്ധതിക്കായി അനുവദിച്ചത്. എന്നാൽ പിന്നീട് സർക്കാർ ഈ തുക പല തവണകളായി വർധിപ്പിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി വെള്ളം കൊണ്ടു പോകുന്നതിനായി പഴയ മൂന്നാർ ഹൈഡൽ പാർക്കിനു സമീപത്തു നിന്ന് മൂന്നര കിലോമീറ്റർ ദൂരത്തിലുള്ള തുരങ്ക നിർമാണം അടുത്തിയിടെയാണ് പൂർത്തിയാക്കിയത്. 2001ൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങൾ കൊണ്ട് വർഷങ്ങൾ കഴിഞ്ഞാണ് നിർമാണം ആരംഭിച്ചത്.