ശമ്പളം പോലും ഇല്ലാതാകുമ്പോൾ പ്രതിഷേധിക്കാത്തവർ വിഡ്ഢികളുടെ സ്വർഗത്തിൽ : എൻ.ജി.ഒ. അസോസിയേഷൻ.'അവകാശച്ചങ്ങല' എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ ട്രഷറർ സാജു മാത്യു ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും പ്രതിസന്ധിയിലായിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ പ്രതികരിക്കാത്ത ഭരണപക്ഷ സംഘടനകൾ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ. ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും നിരവധി ആനുകൂല്യങ്ങളാണ് വർഷങ്ങളായി സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത് എന്നും മാസത്തിലെ അഞ്ചാം ദിവസവും ശമ്പളവിതരണം തടസപ്പെട്ടിരിക്കുന്നത് ഭരണപരാജയം കൊണ്ടാണെന്നും ഇടുക്കി കളക്ട്രേറ്റിനു മുൻപിൽ എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച സമരപരിപാടി 'അവകാശച്ചങ്ങല' ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറർ സാജു മാത്യു പ്രസ്താവിച്ചു.
ഇക്കഴിഞ്ഞ ജനുവരി 24 നു സംസ്ഥാനവ്യാപകമായി ജീവനക്കാർ നടത്തിയ പണിമുടക്ക് ഇന്നു സംജാതമായിരിക്കുന്ന ദുഃസ്ഥിതി മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെയും കോവിഡിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരിൽ ജീവനക്കാരുടെ ശമ്പളവും ക്ഷാമബത്തയും ലീവ് സറണ്ടർ ഉൾപ്പടെയുള്ള മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുന്ന സർക്കാർ വിലക്കയറ്റം മൂലം പൊതുജനങ്ങളുടെ ജീവിതച്ചെലവു ഭീമമായി ഉയർന്നത് കണ്ടില്ലെന്ന് നടിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ എൻ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം പി എസ് വിനോദ്‌കുമാർ ആരോപിച്ചു.
ഉന്നതന്മാരുടെ ധൂർത്തിനു യഥേഷ്ടം പണം ചെലവാക്കുകയും എന്നാൽ ജീവനക്കാരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരേയുള്ള എൻ.ജി.ഒ അസോസിയേഷന്റെ പ്രക്ഷോഭങ്ങൾ തുടരുന്നതിന് സമരത്തിൽ ആഹ്വാനം ചെയ്തു. ജോയ്സ് ആന്റണി അധ്യക്ഷൻ ആയിരുന്ന സമരപരിപാടിയിൽ രാജ്‌മോൻ എം എസ് സ്വാഗതം ആശംസിക്കുകയും ബിനോയ് കെ സി കൃതഞ്ജത അർപ്പിക്കുകയും ചെയ്തു. ബിജു കെ.ബി, ബെനറ്റ് ലൂക്കോസ്, റോയി അലക്സ്, ജയിംസ് കെ തോമസ്, സിമി സി എൻ തുടങ്ങിയവർ സംസാരിച്ചു.