ഭൂനിയമ ഭേദഗതി ബില്ലിനെതിരായി എംപി, ബിജെപി, പരിസ്ഥിതി സംഘടന കൂട്ടുകെട്ട്: സിപിഐ എം
ഭൂനിയമ ഭേദഗതി ബില്ല് പാസാക്കാതിരിക്കാൻ എംപിയും ബിജെപിയും പരിസ്ഥിതി സംഘടനകളും ഒത്തുകളിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഗവർണറുടെ തൊടുപുഴയിലെ ഉദ്ഘാടനച്ചടങ്ങിന് സംരക്ഷണം കൊടുക്കാൻ തയ്യാറാണെന്ന ഡീൻ കുര്യാക്കോസ് എംപിയുടെ പ്രസ്താവന ഈ അവിശുദ്ധ സംഖ്യത്തിന്റെ തെളിവാണ്. സംഘപരിവാറുമായുള്ള അന്തർധാര നിലനിർത്തുന്ന എംപി ഭൂനിയമ ഭേദഗതി ബില്ല് ഒപ്പിടാത്ത ഗവർണർക്ക് ആതിഥ്യമൊരുക്കാൻ തയ്യാറായത് യാദൃശ്ചികമല്ല. ചില കോൺഗ്രസ് നേതാക്കൾ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി പറഞ്ഞത് ഇത്തരക്കാരെക്കുറിച്ചാണ്. ഭൂനിയമ ഭേദഗതി ബില്ലിന് നിയമസഭയിൽ കോൺഗ്രസ് ഐക്യകണ്‌ഠേന പിന്തുണച്ചപ്പോഴും ഡീൻ കുര്യാക്കോസ് ബില്ലിനെതിരെ ഒളിയുദ്ധം നടത്തുകയാണ്. ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി, ഗവർണർക്ക് നിവേദനം നൽകിയതും യാദൃശ്ചികമല്ല. എംപിയും ബിജെപിയും ചില പരിസ്ഥിതി സംഘടനകളും അരാഷ്ട്രീയ നിഴൽ സംഘടനകളും ചേർന്ന് ജനജീവിതത്തെ വെല്ലുവിളിക്കുകയാണ്. ബില്ല് പാസാക്കാതിരിക്കാൻ തന്റെ ഇംഗിതത്തിന് വഴങ്ങി നിൽക്കുന്ന സംഘപരിവാർ അനുകൂലികളിൽ നിന്ന് പരാതി എഴുതിവാങ്ങി സർക്കാരിന് കത്തെഴുതി കളിക്കുകയാണ് ഗവർണർ. വിസ്തീണം ചോദിച്ചിട്ട് സർക്കാർ മറുപടി നൽകിയില്ലെന്ന ഗവർണറുടെ വാദം അസംബദ്ധവും തെറ്റിദ്ധാരണ ജനകവുമാണ്. അത്തരത്തിൽ ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇനിയൊരു വിശദീകരണം നൽകാൻ സർക്കാരിന് ബാധ്യതയുമില്ല. ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിക്കഴിയുമ്പോൾ ഭരണഘടന അനുച്‌ഛേദം 176 പ്രകാരം ബില്ല് ഗവർണർക്ക് സമർപ്പിക്കും. അതിന് ശേഷമാണ് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഈഘട്ടത്തിൽ ഗവർണർക്ക് എല്ലാവിധ സംശയ നിവാരണത്തിനും വിശദീകരണത്തിനും അവസരമുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരുവിശദീകരണവും ഗവർണർ ചോദിച്ചില്ല. ബില്ല് നിയമസഭ പാസാക്കിയാൽ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് മൂന്നു കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഒന്ന് ബില്ലിൽ ഒപ്പിടുക, രണ്ട് ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുക, മൂന്ന് രാഷ്ട്രപതിക്ക് അയയ്ക്കുക. ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ ഗവർണർക്ക് കിട്ടിയ പരാതികളും ഇതിനൊപ്പം നൽകാം. എന്നാൽ ബില്ല് നിയമസഭ വീണ്ടും പരിഗണിച്ച് പാസാക്കി നൽകിയാൽ ഒപ്പിടുക മാത്രമേ ഗവർണർക്ക് നിർവാഹമുള്ളൂ. ഇതറിയാവുന്ന ഗവർണർ ബില്ല് തിരിച്ചയയ്ക്കാതെ കത്തെഴുതി കളിക്കുകയാണ്.
ഗവർണറുടെ ഈ നീക്കത്തിനെതിരെയാണ് എൽഡിഎഫ് ആയിരങ്ങൾ അണിനിരന്ന രാജ്ഭവൻ മാർച്ചും ജില്ലാ ഹർത്താലും സംഘടിപ്പിച്ചത്. ഗവർണർ ബില്ലിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ രാജ്ഭവനുമുമ്പിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്ന് മുതിർന്ന നേതാവ് എം എം മണി എംഎൽഎ പ്രഖ്യാപിച്ചതും ഈ സാഹചര്യത്തിലാണ്. 12 ലക്ഷത്തോളം വരുന്ന ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന എറണാകുളം ജില്ലക്കാരനായ എംപിയുടെ കാപട്യവും ജനവഞ്ചനയും കഴിവില്ലായ്മയും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.