തങ്കച്ചൻ പാലായുടെ വേർപാട്; ഇടുക്കിക്ക് നഷ്ടമായത് അതുല്യ കലാകാരനെ
ആയിരക്കണക്കിന് ശിഷ്യഗണങ്ങൾക്ക് ഉടമയായ തങ്കച്ചൻ പാല ആകസ്മികമായാണ് വിടവാങ്ങിയത്.ജില്ലക്ക് അകത്തും പുറത്തും 62 വർഷത്തെ കലാ- സാംസ്കാരിക സപര്യയുടെ വ്യക്താവായിരുന്നു തങ്കച്ചൻ പാല. ഗാനഭൂഷണം ജി.എൻ. പാമ്പാടി, റേഡിയോ കൃഷ്ണയ്യർ എന്നിവരുടെ ശിക്ഷണത്തിൽ പന്ത്രണ്ടാം വയസിൽ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിൽ അരങ്ങേറ്റം കുറിച്ച പാലാ തങ്കച്ചൻ സംഗീതജ്ഞൻ. ഹാർമോണിസ്റ്റ് . കാഥികൻ തുടങ്ങി വ്യത്യസ്ത നിലകളിൽ പ്രവർത്തിച്ചു.രണ്ടു പതിറ്റാണ്ടുകാലം ലളിതഗാനം, കഥാ പ്രസംഗം, നാടകം എന്നിവയിൽ കുട്ടികളെ പരിശീലിപ്പിച്ച് ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. 62 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ നൂറു കണക്കിന് ശിഷ്യരെ സമ്പാദിച്ചു.
ആയിരത്തിലധികം പ്രൊഫഷണൽ - അമച്വർ നാടക - ലളിത ഗാനങ്ങൾക്ക് സംഗീതം നൽകി. ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരിക്കെ മുന്നൂറിലധികം ലളിത ഗാനങ്ങൾക്ക് ഈണം നൽകി. ഭഗവത് ഗീത ലളിതമലയാള ഭാഷയിൽ കാവ്യാവിഷ്ക്കാരം ചെയ്ത 120 ശ്ലോകങ്ങൾ കർണാടക സംഗീതത്തിലെ 70 രാഗങ്ങളിൽ ഈണം നൽകി. പ്രശസ്ത ഗായകരായ പി.ജയചന്ദ്രൻ , കല്ലറ ഗോപൻ ,കെ കെ ജയൻ , പി രാജേശേഖരൻ എന്നിവർ ആലപിച്ച് രംഗാവിഷ്കാരം നടത്തിക്കൊണ്ടിരിക്കെയാണ് ആകസ്മിക വിയോഗം. പ്രശസ്ത എഴുത്തുകാരൻ ഡോ.എൻ. ഗോപാലകൃഷ്ണന്റെ
പേരിലുള്ള പ്രഥമ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മരണ വാർത്തയറിഞ്ഞതു മുതൽ ആരാധകരും ബന്ധുക്കളും ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമായി നൂറ് കണക്കിന് ആളുകളാണ് തങ്കച്ചൻ മാഷിന്റെ വീട്ടിലെത്തി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയത്. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വിവിധ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ എത്തി അന്ത്യോപചാരം അർപ്പിച്ചു.