ഭൂപതിവ് നിയമഭേദഗതി ബിൽ; ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ബില്ല് ഗവർണർ തിരികെ അയക്കണം :ബി ജെ പി നേതാക്കൾ ഗവർണറെ കണ്ടു
ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ കേരള ഭൂപതിവ് നിയമ (ഭേദഗതി) ബിൽ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തൊടുപുഴയിൽ സന്ദർശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് തൊടുപുഴയിലെത്തിയ ഗവർണറെ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ചാണ് ബിജെപി ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
കേരള നിയമസഭ പാസാക്കിയ 2023 ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ആമുഖം ഉൾപ്പെടെ ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണ്. കൂടാതെ കഴിഞ്ഞ അൻപത് വർഷത്തിലധികമായി ജില്ലയിൽ നിയമാനുസൃതമായി നടന്നു വന്നിട്ടുള്ള നിർമാണങ്ങൾ വീണ്ടും ക്രമവൽക്കരിക്കണം എന്ന വ്യവസ്ഥ നീതി നിഷേധവും വലിയ അഴിമതിക്ക് വഴിവെക്കുന്ന ഉദ്ദേശത്തോടുകൂടി കൊണ്ടുവന്നിട്ടുള്ളതുമാണ്.ജില്ലയിലെ നിരവധി ടൗൺഷിപ്പുകൾ ഉൾപ്പെടെ ഇനിയും പട്ടയം നൽകാനുണ്ട് എന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ 2023ന് ശേഷം നൽകുന്ന പട്ടയങ്ങൾ ഈ ബില്ലിന്റെ പരിധിയിൽ വരുന്നില്ല എന്നതും കേരളത്തിൽ സമാനമായി നൽകപ്പെട്ടിട്ടുള്ള ഭൂമികൾക്ക് ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ല എന്നുള്ളതും ഭരണഘടനാപരമായതുല്യത നഷ്ടപ്പെടുത്തുന്നു എന്നും ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ എഴുതി നൽകിയ നിവേദനത്തിൽ പറയുന്നു.
ഈ ബില്ല് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയതിനാൽ തിരുത്തുന്നതിന് വേണ്ടി അടിയന്തരമായി സർക്കാരിന് തിരിച്ചയക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെ രക്ഷപ്പെടുന്നതിന് വേണ്ടി പോലീസ് സഹായിച്ചതും ഇരയുടെ കുടുംബത്തിന് എതിരെ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതും ഗവർണറെ ധരിപ്പിച്ച ബിജെപി ജില്ലാ നേതൃത്വം വണ്ടിപ്പെരിയാർ കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് വേണ്ടി ഇടപെടണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.ബിജെപി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സി സന്തോഷ് കുമാർ , ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല ,വി എൻ സുരേഷ് എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.