ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഈഴവ സമുദായത്തെ അവഗണിക്കുന്നതായി ആക്ഷേപം;പ്രതിഷേധവുമായി നേതാക്കൾ
ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഈഴവ സമുദായത്തെ അവഗണിക്കുന്നതായി ആക്ഷേപം. നേതൃ സ്ഥാനങ്ങളില്‍ സമുദായത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ നേതൃത്വം വേര്‍തിരിവ് കാണിക്കുന്നതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കാലാകാലങ്ങളില്‍ കെ.പി.സി.സി. നേതൃത്വത്തെ ഈ കാര്യങ്ങള്‍ ഉദാഹരണ സഹിതം ബോധ്യപ്പെടുത്തിയിട്ടും തെറ്റു തിരുത്തുന്നതിന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ച്ചയില്‍ ഡി.സി.സി പ്രസിഡന്റ്, ജില്ലാ ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.പി, എം.എല്‍.എ എന്നീ സ്ഥാനങ്ങളെല്ലാം ഒരു വിഭാഗം മാത്രം കൈയടക്കി വയ്ക്കുന്നതായി ജില്ലാ നേതാക്കളെ സാക്ഷി നിര്‍ത്തി ഉന്നയിച്ചിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെയും കണക്കുകള്‍ നിരത്തി ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതോടെ ജില്ലാ നേതൃത്വം ഗ്രൂപ്പ് വ്യത്യാസമില്ലാതെ വെട്ടി നിരത്തല്‍ ആരംഭിച്ചു.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ജോസി സെബാസ്റ്റ്യന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ പാര്‍ട്ടി ഓഫീസ് അടച്ചു പൂട്ടി, കരിങ്കൊടി കെട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. സേനാപതി വേണു വന്നപ്പോഴും പാര്‍ട്ടിയില്‍ കലാപമുയര്‍ത്തി. ഈ കലാപങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്തവരാണ് ഇപ്പോള്‍ ഉടുമ്പന്‍ചോലയില്‍ പാര്‍ട്ടിയെ നയിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരെയും സഹകരണ ബാങ്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കുമ്പോഴും ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തി ചിലയാളുകള്‍ ആധിപത്യമുറപ്പിക്കുകയാണ്. പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാരുടെ ജില്ലയിലെ ലിസ്റ്റ് വന്നപ്പോള്‍ 59 മണ്ഡലം പ്രസിഡന്റുമാരില്‍ നാല് പേര്‍ മാത്രമാണ് ഈഴവ സമുദായത്തിനുള്ളത്. 10 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രം. പാര്‍ട്ടിയുടെ ഈ നിലപാടിനെ അപലപിക്കുന്നതായും മാറ്റമുണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.സി.സി അംഗമായ ഇ.കെ. വാസു, ആര്‍. സുദര്‍ശന്‍, പി.എസ്. രാജപ്പന്‍, മോഹനന്‍ കൊല്ലക്കാട്ട്, വി.എസ്. രാജു എന്നിവര്‍ പറഞ്ഞു.