ഉപ്പുതറയിൽ കൃഷിവകുപ്പ് തുടങ്ങിയ അഗ്രോ സർവീസ് സെന്റർ പ്രവർത്തിക്കുന്നില്ല. 67 ലക്ഷം രൂപയുടെ കാർഷികോപകരണങ്ങൾ ഇവിടെ തുരുമ്പെടുത്തു നശിക്കുകയാണ്
ഇടുക്കി ഉപ്പുതറയിൽ കൃഷിവകുപ്പ് തുടങ്ങിയ അഗ്രോ സർവീസ് സെന്റർ പ്രവർത്തിക്കുന്നില്ല. 67 ലക്ഷം രൂപയുടെ കാർഷികോപകരണങ്ങൾ ഇവിടെ തുരുമ്പെടുത്തു നശിക്കുകയാണ് . പച്ചക്കറി കൃഷി ഉത്പാദനം വർധിപ്പിക്കുക, ജൈവരീതിയിലുള കൃഷിയെ പ്രോത്സാഹിപ്പിക്കുക, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൃഷി ഭവൻ വഴി പച്ചക്കറി തൈ, വിത്ത് എന്നിവ കർഷകരിൽ എത്തിക്കുക, 15ഓളം പേർക്ക് സ്ഥിരം ജോലി ഉറപ്പാക്കുക തുടങ്ങി വിവിധ പദ്ധതികൾ ലക്ഷ്യമിട്ടാണ് 2017 - 18 ൽ ഉപ്പുതറയിൽ അഗ്രോ സർവീസ് സെന്റർ തുടങ്ങിയത്.
25 ലക്ഷം രൂപ മുതൽ മുടക്കി തുടങ്ങിയ സെന്ററിന് 42 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൂടി വാങ്ങി.തിരഞ്ഞെടുത്ത 13 കർമ സേനാംഗങ്ങൾക്ക് പരിശീലനവും നൽകി. തുടർന്ന് പച്ചക്കറിയും, വിത്തും , തൈകളും ഉൽപാദിപ്പിക്കാൻ നിരവധി സ്ഥലങ്ങളിൽ പോളീ ഹൗസുകൾ ആരംഭിച്ചു. എന്നാൽ ഏതാനും മാസത്തിനുള്ളിൽ ഇതിൻ്റെ പ്രവർത്തനം നിലച്ചു. പോളീ ഹൗസുകൾ കാടു കയറി. ലക്ഷക്കണക്കിനു രൂപ മുടക്കിയ വാഹനങ്ങളും ,വിലപിടിപ്പുള്ള മറ്റു കാർഷികോപകരണങ്ങളും തുരുമ്പെടുത്തു നശിച്ചു.ട്രാക്ടർ , ട്രില്ലർ, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി, പച്ചക്കറി തൈ , വിത്ത് എന്നിവ വിവിധ കൃഷിഭവനുകളിൽ എത്തിക്കാനുള്ള പിക് അപ് വാൻ, ഡ്രെയർ തുടങ്ങി നിരവധി ഉപകരണങ്ങളാണ് നശിക്കുന്നത്.
എം.എൽ.എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ, കൃഷി ഓഫീസർമാർ എന്നിവരടങ്ങുന്ന മോനിട്ടറിങ് കമ്മറ്റിയുടെ മേൽ നോട്ടത്തിലാണ് സെന്റർ പ്രവർത്തിക്കേണ്ടത്. എന്നാൽ കാലങ്ങളായി കമ്മറ്റി ചേരുന്നില്ല. അഗ്രോ സർവീസ് സെന്ററിലേക്ക് ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാതെയായി. എം.എൽ.എ.യുമായി ആലോചിച്ച് ബ്ലോക്കിനു കീഴിൽ വരുന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ,പ്രിൻസിപ്പിൾ കൃഷി ഓഫീസർ ,കൃഷി അസി.ഡയറക്ടർ, കർമ സേനാംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ച് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം ഫലപ്രദമാക്കുമെന്ന്കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി മനോജ് അറിയിച്ചു.