ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയക്കുട്ടി

പെൻഷൻ നിഷേധിച്ചതിനെ തുടർന്ന് യാചനാ സമരം നടത്തിയ ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു.അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും തനിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയാണ് മറിയക്കുട്ടിയും അന്ന ഔസേഫും ശ്രദ്ധ നേടുന്നത്.
മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്.
പ്രതിഷേധത്തിനൊടുവില്‍ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ ദിവസം അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറിയിരുന്നു.