ഇടുക്കി അയ്യപ്പൻ കോവിലിൽ മഹാ പ്രളയത്തിൽ ഒലിച്ചുപോയ ശാന്തിപ്പാലത്ത് പുതിയ പാലം യാഥാർത്ഥ്യമായി. പഴയ പാലം തകർന്ന് അഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് പുതിയ പാലം പൂർത്തിയായത്
കുടിയേറ്റകാലം മുതൽ കെട്ടുവള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു നാട്ടുകാർ പെരിയാർ മുറിച്ചു കടന്നിരുന്നത്. അന്നുമുതലുള്ള ആവശ്യമായിരുന്നു.
അയ്യപ്പൻകോവിൽ, ഏലപ്പാറ, വണ്ടിപ്പെരിയാർ, പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ശാന്തിപ്പാലത്ത് പാലം വേണമെന്നത് .എന്നാൽ വർഷങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിച്ചതോടെ മ്ലാമല പള്ളി വികാരി ഫാ.മാത്യൂ ചെറുതാനിക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ശ്രമം തുടങ്ങി. അങ്ങനെ1984-ൽ പെരിയാറിനു കുറുകെ ജനകീയ കൂട്ടായ്മ പാലം നിർമ്മിച്ചു.2018 ഓഗസ്റ്റ് 15-ലെ മഹാപ്രളയത്തിൽ ഈ പാലം ഒലിച്ചു പോയി.. കനത്ത മഴയ്ക്കൊപ്പം മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടതാണ് പാലം തകരാൻ കാരണം. ഇതോടെ മ്ലാമല , ഫാത്തിമുക്ക്, ശാന്തിപ്പാലം, പൂണ്ടിക്കുളം, ഹെലിബറിയ, പച്ചക്കാട്, മരുതുംപേട്ട, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി. മ്ലാമല സ്കൂളിൽ പഠിക്കുന്ന നൂറോളം കുട്ടികളും ,വിവിധ എസ്റ്റേറ്റുകളിൽ ജോലിക്കു പോകുന്ന തൊഴിലാളികളും ദുരിതത്തിലായി. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്തു പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെല്ലാം സ്ഥലം സന്ദർശിച്ചു. ഉടൻ പാലം എന്ന വാഗ്ദാനം നൽകി ഇവർ മടങ്ങി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടാഴ്ച
കൊണ്ട് ശാന്തിപ്പാലത്ത് വാഹനം കടന്നുപോകാൻ കഴിയുന്ന രീതിയിൽ വീണ്ടും പാലം ഉയർന്നു. എന്നാൽ 2019-ലെ പ്രളയത്തിൽ ഈ പാലവും ഒലിച്ചു പോയി. തോൽക്കാൻ നാട്ടുകാർക്കു മനസില്ലായിരുന്നു. വീണ്ടുമവർ താൽക്കാലിക പാലം നിർമ്മിച്ചു.
ശാന്തിപ്പാലത്ത് കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യപ്പെട്ട് മ്ലാമല ഫാത്തിമ മാതാ ഹൈസ്കൂളിലെ കുട്ടികൾ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി.
കത്ത് ഹർജിയായി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജില്ല ജഡ്ജിയോട് റിപ്പോർട്ട് തേടി . ലീഗൽ സർവീസ് അതോറിറ്റി സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിനെ തുടർന്ന് അടിയന്തിരമായി പാലം പണിയാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
16 മാസത്തിനുള്ളിൽ പാലം നിർമിക്കണം എന്നായിരുന്നു 2020-ലെ ഹൈക്കോടതി വിധി. കോടതി നിർദേശം അംഗീകരിച്ച് സർക്കാർ ആറു കോടി രൂപ അനുവദിച്ച് നടപടി തുടങ്ങി. മണ്ണിന്റെ ഘടനയും, പാറയുടെ ഉറപ്പും പരിശോധിക്കുന്നതിൽ ഉണ്ടായ കാല താമസവും,ഇടക്കിടെ ഉണ്ടായ പെരിയാറ്റിലെ വെള്ളപ്പൊക്കവും കാരണം നിശ്ചിത സമയത്ത് പണി തുടങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പകുതി ഘട്ടം കഴിഞ്ഞതോടെ വളരെ വേഗമാണ് പണി പുരോഗമിച്ചത്.
ഓഗസ്റ്റ് പകുതിയോടെ 11 മീറ്റർ ഉയരത്തിൽ, 80 മീറ്റർ നീളത്തിൽ, നടപ്പാത ഉൾപ്പെടുത്തി പൊതുമരാമത്തു വകുപ്പ് പാലം പണി പൂർത്തിയാക്കി. ഇനിയുള്ളത് ഇരു വശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ ടാറിങ് മാത്രമാണ്. ഇതിനും ഇപ്പോൾ തുടക്കമായി.