ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കഴിഞ്ഞ ഞായറാഴ്ച ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ ചിന്നക്കനാൽ 301 കോളനി സ്വദേശി നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ എട്ടിനാണ് വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്.
ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗോപിയോടൊപ്പം വള്ളം മറിഞ്ഞു കാണാതായ പാറക്കൽ സജീവന്റെ(38) മൃതദേഹം വൈകുനേരം 5 മണിയോടെയാ ണ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. സജീവന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ചാണ് രാവിലെ 10 ന് നാവികസേനയുടെ 9 അംഗ ടീം തിരിച്ചിലിനായി ആനയിറങ്കലിൽ എത്തിയത്. നാവിക സേനാംഗങ്ങളെ കൂടാതെ അഗ്നിശമനയുടെ തൊടുപുഴ , ഫോർട്ട് കൊച്ചി യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു.