കട്ടപ്പന മൈത്രി നഗറിലെ മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

കട്ടപ്പന മൈത്രി നഗറിൽ വീടിന്റെ ജനാല വഴി 30,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് കട്ടപ്പന അമ്പലപ്പാറ വാഴപ്പള്ളിൽ ശ്രീജിത്ത് ശ്രീനിവാസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.ഈ മൊബൈൽ ഫോൺ ഇയാൾ കട്ടപ്പനയിലെ ഒരു കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി.പ്രതിയെ കട്ടപ്പന പുതിയ ബസ് സ്റ്റാൻ്റിലെ മൊബൈൽ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തുടർന്ന്, മോഷണം നടന്ന കട്ടപ്പന മൈത്രി നഗറിലെ വീട്ടിലും എത്തിച്ചു.
ഫോൺ വിറ്റു കിട്ടിയ പണവും മോഷ്ടിച്ച പണവും ഉപയോഗിച്ച് പ്രതി സെക്കൻഡ് ഹാൻഡ് ബൈക്കും വാങ്ങി.കഴിഞ്ഞ എട്ടാം തിയതി രാത്രിയിലാണ് അരീക്കാട്ട് ജോസഫ് മാത്യുവിന്റെ വീടിന്റെ ജനൽ വഴി ജോസഫിന്റെ മകൻ ആൽബർട്ട് മുറിക്കുള്ളിൽ വച്ചിരുന്ന പണമടങ്ങിയ പഴ്സും ,ഭാര്യയുടെ മൊബൈൽ ഫോണും മോഷണം പോയത്.
അന്ന് രാത്രിയിൽ സമീപത്തുള്ള വീടുകളുടെ കുളിമുറികളിൽ ആരോ ഒളിഞ്ഞു നോക്കിയതായും പരാതി ഉയർന്നിരുന്നു. ജോസഫും കുടുംബവും കട്ടപ്പന പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.മുൻപും അടിപിടി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.