ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍
കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാത്രിയില്‍ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്. വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയില്‍ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതി ബന്ധമടക്കം താറുമാറായി.
കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. കനത്ത മഴയില്‍ കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി 25 ഏക്കര്‍ പാടത്തെ നെല്ല് കൃഷി നശിച്ചു. രണ്ട് ദിവസമായി തകര്‍ത്ത് പെയ്ത മഴയിലാണ് ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായത്. കോതമംഗലം കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി. നട്ട് ഒരു മാസമാകാറായ ഞാറുകളാണ് മഴക്കെടുതിയില്‍ നശിച്ചത്.
ദീര്‍ഘക്കാലമായി തരിശുകിടന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കാനായി വലിയ തുകയാണ് കര്‍ഷകര്‍ മുടക്കിയത്. മഴയത്ത് സമീപത്തെ തോട് നിറഞ്ഞൊഴുകുന്നതാണ് പാടം വെള്ളത്തിനടിയിലാകാൻ കാരണം. കൃഷിയുടെ ആരംഭത്തില്‍ തന്നെ അമിത ചെലവുകള്‍ വഹിക്കേണ്ടി വന്ന നെല്ല് കര്‍ഷകര്‍ക്ക് പാടം വെള്ളത്തിലായത് ഇരട്ടി പ്രഹരമായി. സര്‍ക്കാറില്‍ നിന്ന് തക്കതായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.