വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

കഴിഞ്ഞ ഒരു മാസക്കാലമായി വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുകയാണ്.പ്രദേശത്തെ വന്യമൃഗ സാന്നിധ്യം കടുവയുടേതാണെന്ന് ഇതിനോടകം തന്നെ നാട്ടുകാരിൽ പലരും വനംവകുപ്പിനെ വിവരം അറിയിച്ചതും ആണ്. ഇതിനിടയിലാണ് ഇന്നലെ രാത്രിയിൽ വണ്ടിപ്പെരിയാർ ഗ്രാംബി പ്രിയദർശനി കോളനിയിൽ 100 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന ജന വാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
പ്രിയദർശിനി കോളനിയിൽ ഇന്നലെ രാത്രിയിൽ ഒരു പെട്ടിക്കടയ്ക്ക് സമീപം കടുവ വളർത്തു നായയെ പിടികൂടുന്നതിനായി എത്തുകയും പെട്ടിക്കട ഉടമയായ ഗ്ലോറി എന്ന യുവതി നായയുടെ കരച്ചിൽ കേട്ട് വെളിയിൽ ഇറങ്ങിയപ്പോൾ കടുവയെ കണ്ടതായും പറഞ്ഞു.
ഇവർ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടി കൂടുകയും ശബ്ദം ഉണ്ടാകുകയും ചെയ്തതോടുകൂടി കടുവ കാട്ടിലേക്ക് കയറിപ്പോയതായാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞദിവസം ഗ്രാമ്പിയിൽ രണ്ട് ഇടങ്ങളിലായി കടുവയുടെ ആക്രമണത്തിൽ വളർത്തു പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾക്ക് ജോലിക്ക് പോകുവാനും സന്ധ്യ മയങ്ങുന്നതോടെ വെളിയിൽ ഇറങ്ങുവാനും ഭയപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിനായി വനം വകുപ്പിനെ ധരിപ്പിക്കുവാൻ വേണ്ട ഇടപെടൽ പീരുമേട് എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ കുറെ നാളുകളായി വന്യമൃ ഗങ്ങളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ വനപാലകരെ വിളിച്ചറിയിക്കുന്ന സമയം ഇവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി പോകുന്നതല്ലാതെ വന്യമൃഗ സാന്നിധ്യം ഏതാണെന്ന് തിരിച്ചറിയുവാൻ വേണ്ട നടപടികളോ വന്യമൃഗത്തെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിനു വേണ്ട നടപടികളോ വനംവകുപ്പ് സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പരാതി അറിയിച്ചു.