തുടങ്ങിയ ശേഷം പാതിവഴിയിൽ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയ കട്ടപ്പന ബൈപ്പാസ് റോഡിൻറെ പണികൾ വീണ്ടും തുടങ്ങി.
നവീകരണത്തിന്റെ ഭാഗമായി റോഡ് ഇളക്കി ഇട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വാഹന കാൽനടയാത്രികരും റോഡ് കടന്നുപോകുന്ന ഭാഗത്തെ വ്യാപാര സ്ഥാപന ഉടമകൾ അടക്കം വലിയ പ്രതിസന്ധിയാണ് നേരിട്ടത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരങ്ങളും നടന്നു. ഇതിനുശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. ചൊവ്വാഴ്ചയോടെ റോഡിൻറെ ടാറിങ് പ്രവർത്തനങ്ങൾ അടക്കം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.
ടാറിന്റെ ലഭ്യത കുറവാണ് നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങുവാൻ കാരണമെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഒരു മാസം മുൻപാണ് കട്ടപ്പന ബൈപ്പാസ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ടാറിങ് ഉൾപ്പെടെ ഇളക്കിയിട്ടത്. ഇതിനുശേഷം പാതിവഴിയിൽ നവീകരണം നിലയ്ക്കുകയായിരുന്നു. ഇതോടെ വലിയ പൊടി ശല്യമാണ് ഉണ്ടായത് ഇതോടൊപ്പം വാഹന കാൽനട യാത്രികർക്കും ഇതുവഴി കടന്നു പോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മഴ കൂടി പെയ്തതോടെ റോഡിൽ ചെളിയും രൂപപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നതും.
രാഷ്ട്രീയപാർട്ടികൾ അടക്കം പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി രംഗത്തും വന്നു. ഇതിനുശേഷമാണ് കഴിഞ്ഞദിവസം റോഡിൻറെ നവീകരണം തുടങ്ങിയത്. വരുന്ന ചൊവ്വാഴ്ചയോടുകൂടി ടാറിങ്പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൻറെ ഭാഗമായി വരുന്ന ചൊവ്വാഴ്ച റോഡ് പൂർണമായും അടച്ചിടും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ആധുനിക രീതിയിലാണ് കട്ടപ്പന ബൈപ്പാസ് റോഡ് നവീകരിക്കുന്നത്. റോഡ് നവീകരണം പൂർത്തിയായാൽ കട്ടപ്പന നഗരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ നഗരത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിനും ബൈപ്പാസിന്റെ നവീകരണം ഒരു മുതൽക്കൂട്ടായി മാറും.







