രമേഷ് പിഷാരടിക്ക് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖ്; 'രാഷ്ട്രീയ എതിര്‍പ്പ് ആവാം, വിദ്വേഷം പാടില്ല, വോട്ട് ചോദിക്കാൻ എല്ലാവര്‍ക്കും അവകാശം'
വോട്ട് ചോദിച്ചെത്തിയപ്പോള്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്.പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോജിപ്പുമൊക്കെ കാണും. അതൊന്നും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ അല്ലെന്നാണ് ഒരു പാലക്കാട്ടുകാരൻ എന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്നും എല്‍ഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ വച്ചാണ് ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്ബലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ താൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു.
ബി ജെ പി കൗണ്‍സിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി ജെ പി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്.അതേസമയം രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം ന്യായീകരിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. പിഷാരടി നടത്തിയ സ്ത്രീവിരുദ്‌ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശോഭ വിശദീകരിച്ചു.
വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേതെന്നും അതുകൊണ്ടാണ് അമ്മമാർ പ്രതിഷേധിച്ചതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി മാപ്പ് പറയണം. പാലക്കാട്ടെ കോണ്‍ഗ്രസ് കൌണ്‍സിലർ പ്രശോഭിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. പ്രശോഭിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.



