ജലക്ഷാമത്തിനിടയിലും അനാസ്ഥ ; അടൂരിലെ കെ.ഐ.പി കനാല്‍ വൃത്തിയാക്കി തുറന്ന് കൊടുക്കാതെ അധികൃതര്‍
ടൂർ : വേനല്‍ കടുത്ത് ജലക്ഷാമം ഉണ്ടായിട്ടും കെ.ഐ.പി കനാല്‍ വൃത്തിയാക്കി തുറന്ന് കൊടുക്കാൻ നടപടിയില്ല. കനാലില്‍ കാടുവളർന്ന് നില്ക്കുന്നത് മൂലം വെള്ളം തുറന്ന് വിട്ടാലും ഒഴുക്ക് തടസ്സപ്പെടുന്നസ്ഥിതിയാണുള്ളത്.കനാലിലേക്ക്പുല്‍ക്കാടുകള്‍ വളർന്ന് നില്ക്കുകയാണ്. കൂടാതെ മാലിന്യങ്ങളും കനാലില്‍ തള്ളുന്നുണ്ട്. വെള്ളം തുറന്ന് വിടുമ്ബോള്‍ മാലിന്യങ്ങള്‍ പുല്‍പടർപ്പില്‍ തട്ടി കിടക്കും. ഇതോടെ ഡിസ്റ്റി ബ്യൂട്ടറി കനാലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടും.പലയിടത്തും കനാലിൻ്റെ വശങ്ങളിലെ മരങ്ങളുടെ കൊമ്ബുകള്‍ കനാലിലേക്ക് ചാഞ്ഞ് കിടക്കുന്നതുമൂലം വെള്ളത്തിൻ്റെ മുകള്‍ പരപ്പിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങള്‍ കൊമ്ബിലെ ഇലച്ചാർത്തകളില്‍ തട്ടി നില്ക്കുന്നുണ്ട്. അതിനാല്‍ കനാലിലെ വെള്ളത്തില്‍ മുട്ടി നില്ക്കുന്ന മരക്കൊമ്ബുകള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കനാലില്‍ മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. ഇത് വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും.ചെറുവിതരണ കനാലുകളും കാടുകയറി മണ്ണിടിഞ്ഞ് ചെളിയടിഞ്ഞ നിലയാണ്. ഇതു കൂടാതെ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തത്മൂലം മിക്ക ഭാഗത്തും കനാലിൻ്റെ സിമൻ്റ് കൊണ്ടുള്ള ലൈനിംഗും അതിന് മുകളിലെ പ്ലാസ്റ്ററിംഗും ഇളകി വെള്ളം തുറന്നു വിട്ടാല്‍ വ്യാപകമായ ചോർച്ചയും ഉണ്ട്.തെന്മലയിലെ ഒറ്റക്കല്ലിലെ തടയണയില്‍ ശേഖരിക്കുന്ന ജലം ഇവിടെ നിന്നും ഇടതു കര - വലതുകര കനാലിലൂടെ ഏകദേശം ആയിരം കിലോമീറ്ററോളം വരുന്ന ശൃംഖലകള്‍ വഴി 92 പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കുന്നത്. കാലാകാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലം പല കനാല്‍ ഷട്ടറുകളും തുരുമ്ബെടുത്ത് നശിച്ച നിലയിലാണ്. അതിനാല്‍ ഇവ ഉയർത്തിയും താഴ്ത്തുകയും ചെയ്ത് വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

