മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിര്‍ദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളും തുടർനടപടികളൊന്നും സ്വീകരിച്ചില്ല. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെടുക്കണം സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. ഈ മാസം 19ന് കേസ് പരിഗണിക്കും.
സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു പുതിയ മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഇതനുസരിച്ച് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു.
കേരള,തമിഴ്നാട് സർക്കാർ പ്രതിനിധികളും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ബാംഗളൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും ഏഴംഗസമിതിയിലെ അംഗങ്ങളാണ്. എന്നാൽ സമിതിയുടെ യോഗത്തിന് ശേഷവും നിർദേശങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.






