വാഗമൺ കുരിശ് മലയിൽ പീഡാനുഭവ സ്മരണ പുതുക്കി നൂറ് കണക്കിന് വിശ്വാസികൾ മലകയറി

വാഗമൺ കുരിശ് മലയിൽ പീഡാനുഭവ സ്മരണ പുതുക്കി നൂറ് കണക്കിന് വിശ്വാസികൾ മലകയറി. കല്ലില്ലാക്കവലയിൽ നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച കുരിശിൻ്റെ വഴിക്ക് ഇടവക വികാരി ഫാ ആൻ്റണി വാഴയിൽ നേതൃത്വം നൽകി. വിശുദ്ധ കുരിശിന്റെ പർവ്വതം' എന്നർത്ഥം വരുന്ന കുരിശുമല, വാഗമണ്ണിലെ മൂന്ന് പ്രശസ്തമായ കുന്നുകളിൽ ഒന്നാണ്.
തങ്ങൾ പാറയും മുരുകൻ കുന്നുമാണ് മറ്റ് രണ്ട് കുന്നുകൾ. മുമ്പ് 'കൊണ്ടകെട്ടി മല' എന്നറിയപ്പെട്ടിരുന്ന കുരിശുമല, സമൃദ്ധമായ സസ്യജാലങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിൽ ഒരു ജനപ്രിയ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്. മൂടൽമഞ്ഞും, പച്ചപ്പു നിറഞ്ഞതുമായ ചുറ്റുപാടുകൾ കുരിശുമലയുടെ ആത്മീയ അന്തരീക്ഷത്തിന് വളരെയധികം സംഭാവന നൽകുന്നു.
മരക്കുരിശുകൾ വഹിച്ചുകൊണ്ട് വിശ്വാസികൾ കുന്നിൻ മുകളിലൂടെ പള്ളിയിലേക്ക് കയറുന്നു. മലയാറ്റൂര്‍ കുരിശുമല കഴിഞ്ഞാല്‍ രണ്ടാമത്തെ കുരിശുമലയായി കരുതപ്പെടുന്ന ഇവിടെ 1904ലാണ് കുരിശുമല കയറ്റം ആരംഭിക്കുന്നത്. കല്ലും കുരിശും ചുമന്ന് ത്യാഗത്തോടെ കുരിശിന്‍റെ വഴി ചൊല്ലി മല കയറാനും ശേഷം മലമുകളിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനും അനേകം വിശ്വാസികളാണ് നോമ്പ്കാലത്ത് വാഗമണ്‍ കുരിശുമലയില്‍ എത്തുന്നത്.
ഏറ്റവും കൂടുതൽ വിശ്വാസികൾ മലകയറുന്നത് ദുഖവെള്ളിയാഴ്ചയും പുതുഞായർ ദിനത്തിലുമാണ്.ഈ കുരിശുമലയുടെ അടിവാരം അറിയപ്പെടുന്നത് തന്നെ കല്ലില്ലകവല എന്നാണ്. കുരിശുമല കയറ്റത്തിന് തുടക്കം ഇട്ടതുമുതല്‍ വിശ്വാസികള്‍ താഴ്വാരത്ത് നിന്ന് കല്ല് എടുത്തെടുത്താണ് ഇവിടെ കല്ല് അവശേഷിക്കാതായത് എന്നും അങ്ങനെയാണ് പ്രസ്തുത താഴ് വാരത്തിന് കല്ലില്ല കവല എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.
ഓരോ വർഷവും കുരിശ് മല കയറാൻ നൂറ് കണക്കിന് വിശ്വാസികളാണ് എത്തുന്നത്. കുരിശിൻ്റെ വഴിയിൽ പങ്കെടുത്തും പ്രാർത്ഥനയിൽ പങ്കെടുത്തും മലകയറി മലമുകളിലെ പള്ളിയിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം നേർച്ച കഞ്ഞിയും കഴിച്ച് ആത്മനിർവ്വതിയോടെയാണ് മടങ്ങുന്നത്.