വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിന് സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിന് സിപിഎം നേതാക്കൾ, പ്രവർത്തകരെയും കൊണ്ട് വനം വകുപ്പ് ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതിന് പകരം ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതിന് ധൈര്യം കാണിക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ അനങ്ങാപ്പാറ നിലപാട് മൂലമാണ് വനാതിർത്തികളിൽ മനുഷ്യർ വന്യമൃഗങ്ങളാൽ ദാരുണമായി കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വനം വകുപ്പ് മന്ത്രിക്കെതിരെ സമരം നടത്തി മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള നീക്കം ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ശ്രമമാണ്. തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നാൽ വന്യമൃഗങ്ങൾ ഭയപ്പെട്ട് വനത്തിനുള്ളിൽ ഒതുങ്ങി കഴിയുമെന്ന സർക്കാർ കാഴ്ചപ്പാട് വിചിത്രമാണ്.
പഞ്ചായത്തുകളിൽ ജനകീയ സമിതികൾ രൂപീകരിച്ചിരിക്കുന്ന വിവരം അറിഞ്ഞാൽ കാട്ടുമൃഗങ്ങൾ ഭയപ്പെട്ട് ആ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പ്രവേശിക്കുകയില്ലെന്ന വനം മന്ത്രിയുടെ വെളിപ്പെടുത്തൽ തികഞ്ഞ വിഡ്ഢിത്തമാണ്. മൃഗങ്ങൾ നിയന്ത്രണാതീതമായി പെറ്റു പെരുകുന്നത് നിശ്ചിത കാലഘട്ടത്തെ നിയന്ത്രിത വേട്ടകൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ.
വനങ്ങളിൽ നിന്നും മൃഗങ്ങൾ പുറത്തിറങ്ങാതെ ഇലക്ട്രിക് വേലികൾ, സൗരോർജ്ജവേലികൾ, ട്രഞ്ചുകൾ എന്നിവയുടെ നിർമ്മാണങ്ങളെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയും കടലാസുകളിൽ വിശ്രമിക്കുന്നതുമല്ലാതെ ഒന്നും പ്രായോഗികമാക്കുവാൻ വനംവകുപ്പിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. വനാതിർത്തികളിലെ ജനങ്ങളുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ക്രൂരതയാണ്.
സർക്കാരിന്റെ ഗുരുതരമായ വീഴ്ചക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി സമരപരിപാടികൾക്ക് രൂപം നൽകും. ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനും വനാതിർത്തികളിൽ ജനകീയ സമിതികൾ രൂപീകരിച്ച് സർക്കാരിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.