നാടകീയതകള്‍ക്കൊടുവില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.എല്‍ഡിഎഫില്‍ നിന്ന് ജ്യോതി സതീഷ്‌കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു

നാടകീയതകള്‍ക്കൊടുവില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.എല്‍ഡിഎഫില്‍ നിന്ന് ജ്യോതി സതീഷ്‌കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യം വരണാധികാരി കോണ്‍ഗ്രസിലെ ദീപ രാജ്കുമാറിനെയായിരുന്നു പ്രസിഡന്റായി പ്രഖ്യാപിച്ചത്. ദീപ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കുകയും ചെയ്തു.നഷ്ടപ്പെട്ട ഭരണവും പ്രസിഡന്റ് സ്ഥാനവും തിരികെ പിടിച്ച ആശ്വാസത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും നേതൃത്വവും മുമ്പോട്ട് പോകവെയാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞത്.പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ദീപ രാജ്കുമാറും എല്‍ഡിഎഫില്‍ നിന്ന് ജ്യോതി സതീഷ്‌കുമാറുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.ഇരുപത്തൊന്നംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് പക്ഷത്ത് പതിനൊന്ന് പേരും എല്‍ഡിഎഫ് പക്ഷത്ത് പത്തു പേരുമുണ്ടായിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് പക്ഷത്തെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ വോട്ടിംഗില്‍ കക്ഷിനില തുല്യമായി.ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങി.നറുക്കെടുപ്പിലൂടെ ദീപ രാജ്കുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്ന് വരാണാധികാരി പ്രഖ്യാപിച്ചു.തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി നടത്തിയ നറുക്കെടുപ്പില്‍ ചട്ടലംഘനമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അംഗങ്ങളും നേതൃത്വവും രംഗത്തെത്തി.ഇതോടെ നേരിയ തോതിൽ സംഘർഷം സാധ്യതയുണ്ടായി.പോലിസ് എത്തിയാണ് ഇരുവിഭാഗങ്ങളെയും പിൻന്തിരിപ്പിച്ചത്.
ഇതോടെ വിഷയത്തില്‍ തുടര്‍നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാകട്ടെയെന്ന നിലപാട് വരണാധികാരി സ്വീകരിച്ചു.നറുക്കെടുപ്പ് വിവരവും രീതിയും സംസ്ത്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.നറുക്കെടുപ്പില്‍ രാവിലെ കൈകൊണ്ട രീതി ചട്ടലംഘനമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി പ്രഖ്യാപിക്കുവാന്‍ വരണാധികാരിക്ക് അറിയിപ്പ് ലഭിച്ചത്.അതോടെ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ട കോണ്‍ഗ്രസ് ഭരണം വീണ്ടും എല്‍ഡിഎഫിന്റെ കൈകളിലായി.
നിലവില്‍ എല്‍ഡിഎഫായിരുന്നു മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരിച്ചിരുന്നത്.പ്രസിഡന്റായിരുന്ന പ്രവീണ രവികുമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു പഞ്ചായത്തില്‍ ഭരണം ലഭിച്ചത്.പിന്നീട് പ്രവീണ രവികുമാറടക്കം രണ്ടംഗങ്ങള്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.പിന്നീട് എല്‍ഡിഎഫ് പക്ഷത്തുണ്ടായിരുന്ന മറ്റൊരംഗത്തെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.