ഇടുക്കി രാമക്കൽമേട് വിനോദ് സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശം നൽകി

ഇടുക്കി രാമക്കൽമേട് വിനോദ് സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശം നൽകി.ഏതാനും ആഴ്ചകൾക്ക് മുൻപ് രാമക്കൽമേട് സ്വദേശിയായ സാബു എന്നയാളുടെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നത്.
രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ കുറവൻ കുറത്തി ശിൽപ്പത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും നോ മാൻ ലാൻഡ് ഏരിയയിലാണ് സ്വകാര്യ വ്യക്തികൾ അനധികൃത കയ്യേറ്റങ്ങൾ നടത്തിയത്.ഉടുമ്പൻചോല എൽ ആർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു.
നിർമ്മാണം അനധികൃതമാണെന്നും 1957ലെ കേരള ഭൂ സംരക്ഷണ നിയമം അഞ്ചാം വകുപ്പ് പ്രകാരം കുറ്റകരവും, ഏഴാം വകുപ്പു പ്രകാരം ശിക്ഷാർഹവും ആണെന്ന് കണ്ടെത്തി. ഇ തേ തുടർന്ന് ഒരാളുടെ കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് രാമക്കൽമേട് സ്വദേശിയായ കണ്ണാട്ട് സന്തോഷ് ലാൽ റവന്യൂഭൂമി കയ്യേറി നിർമ്മിച്ചിട്ടുള്ള കട പൊളിച്ചു നീക്കുവാൻ നോട്ടീസ് നൽകിയത്.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജ് ഓഫീസ് പരിധിയിൽ കേരള തമിഴ്നാട് അതിർത്തി മേഖലയിലാണ് അനധികൃത നിർമ്മാണം നടന്നത്.അതിർത്തി മേഖലയിലെ നോ മാൻ ലാൻഡ് ഏരിയ അടയാളപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിയ്ക്കുമെന്നും ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു.