ഈ വർഷത്തെ മികച്ച നാടകകൃത്തിന് ലഭിച്ച സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെ കെ.സി.ജോർജ് യാത്രയായി

ഈ വർഷത്തെ മികച്ച നാടകകൃത്തിന് ലഭിച്ച സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെ കെ.സി.ജോർജ് യാത്രയായി. കെ സി രചിച്ച കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് കഴിഞ്ഞ വർഷം അരങ്ങിലെത്തിച്ച ‘ചന്ദ്രികാവസന്തം’ എന്ന നാടകത്തിലൂടെയായിരുന്നു പുരസ്കാരം.ഒക്ടോബർ 23-നായിരുന്നു പുരസ്കാരദാനം നിശ്ചിയിച്ചിരുന്നത്. എന്നാൽ, അതിനുമുൻപ് ഇടുക്കിയുടെ പ്രിയപ്പെട്ട കലാകാരൻ അരങ്ങൊഴിഞ്ഞു.
കെ.സി.ജോർജ് നാടകം കളിക്കാൻ ആദ്യമായി തട്ടിൽ കയറുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കലോത്സവത്തിന് വേണ്ടിയായിരുന്നു അത്. അരങ്ങുകളിലൂടെ ആ ബാലൻ വളർന്നു. അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽനിന്ന് സാധാരണക്കാരുടെ കഥകൾ നാടകങ്ങളായി. കേരളത്തിലെ പ്രൊഫഷണൻ നാടകലോകം കെ.സി. എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഏകാംഗ നാടകങ്ങൾ എഴുതിത്തുടങ്ങി.
പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ഹൈസ എന്ന അമെച്ചർ നാടകസമിതിക്ക് രൂപംനൽകി. അന്തരിച്ച പ്രശസ്ത നാടകനടൻ എം.സി. കട്ടപ്പനയിൽനിന്ന് പ്രൊഫഷണൻ നാടകരചനയും അഭിനയവും സംബന്ധിച്ച ബാലപാഠം ഹൃദ്യസ്ഥമാക്കി. തുടർന്ന് നിസ്തുല, താബോർ തിയേറ്റേഴ്സ്, സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ സമിതികൾക്കുവേണ്ടി നാടകമെഴുതി പ്രൊഫഷണൽ നാടകരംഗത്തേക്ക് ചുവടുവെച്ചു.
2005-ൽ ഓച്ചിറ സരിഗയ്ക്കുവേണ്ടി എഴുതിയ ‘അതിരുകളില്ലാത്ത ആകാശം’ എന്ന നാടകം വലിയ ഹിറ്റായി. ഇതോടെ കേരളത്തിലെ നാടകസമിതികൾ കെ.സി.യുടെ നാടകത്തിനായി മത്സരിച്ചു. അതിനിടെ സ്കൂൾ-കോളേജ് സമിതികൾക്കുവേണ്ടി നാൽപതോളം മത്സരനാടകങ്ങൾ എഴുതി. നിരവധി സീരിയലുകളിലൂടെ, കെ.സി. കുടുംബ സദസ്സുകളുടെ ഹൃദയം കീഴടക്കി.
2010-ൽ ഓച്ചിറ സരിഗയുടെ 'കുമാരൻ ഒരു കുടുംബനാഥൻ’ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. രണ്ടാം പുരസ്കാരത്തിന് അർഹനായി അധികം വൈകും മുൻപാണ് അപ്രതീക്ഷിത വിയോഗം.കെ.സി.യുടെ എല്ലാ രചനകളും കർഷകരുടേയും, സാധാരണക്കാരുടേയും ജീവിതം പങ്കുവെക്കുന്നതായിരുന്നു.
അരങ്ങിൽ നാടകത്തിന്റെ ആത്മാവ് നഷ്ടമാകാത്തവിധം ലളിതമായ ഭാഷയും ഹൃദിസ്ഥമായ സംഭാഷണവും, അർത്ഥവത്തായ നർമ്മവും കെ.സി.യുടെ രചനാവൈഭവമായിരുന്നു.ഈ വർഷം അദ്ദേഹം രചിച്ച് ഓച്ചിറ സരിഗ അരങ്ങത്തെത്തിച്ച ‘സത്യമംഗലം ജങ്ഷൻ’ നാടകം ഏറെ പ്രശംസ പിടിച്ചുപറ്റി അവതരണം തുടരുന്നതിനിടെയാണ് കെ സി ജോർജിൻ്റെ വിയോഗം.