കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കി

മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ച് നീക്കുന്നത്. റോഡ് കയ്യേറി നിർമ്മിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുന്നത് . പതിറ്റാണ്ടുകൾക്ക് മുമ്പ് മേഖലയിൽ പ്രവർത്തനമാരംഭിച്ച വ്യാപാരസ്ഥാപനങ്ങളായിരുന്നു ഇവ. തുടർന്ന് മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഐറിഷ് ഓടയും ഫുട്പാത്തും നിർമ്മിക്കുന്നതിന് കെട്ടിടങ്ങൾ തടസ്സമായിരുന്നു.
റോഡ് പുറമ്പോക്കിൽ നിർമ്മിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ പഞ്ചായത്ത് നിരവധി നോട്ടീസുകൾ നൽകിയിരുന്നുവെങ്കിലും വ്യാപാരികൾ തയ്യാറായിരുന്നില്ല. ഇതോടെ വിവിധ പ്രതിഷേധങ്ങളും ഉയർന്നു വന്നു . എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും വീണ്ടും അവസാനഘട്ട നോട്ടീസും നൽകിയതോടെ വ്യാപാരികൾ കോടതിയെ സമീപിക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.
എന്നാൽ വിവിധ ചർച്ചകൾ നടന്നതോടെ വ്യാപാരികൾ കടകൾ ഒഴിഞ്ഞു പോകാൻ തയ്യാറാവുകയായിരുന്നു. ഇവരിൽ പലരും കെട്ടിടങ്ങൾ ഭാഗികമായി പൊളിക്കുകയും ചെയ്തു. തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പൂർണമായി പൊളിച്ച് നീക്കാൻ നടപടി സ്വീകരിച്ചത്.
മുൻപ് കെട്ടിടങ്ങൾ തടസ്സമായി നിന്നിരുന്നതോടെ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടിയിരുന്ന ഐറിഷ് ഓടയുടെ നിർമ്മാണം മേഖലയിൽ നടന്നിരുന്നില്ല . വ്യാപാര സ്ഥാപനങ്ങൾ പൂർണമായി പൊളിച്ചു നീക്കിയതോടെ ഇവിടെ ഫുഡ്പാത്തടക്കം നിർമ്മിക്കാനാണ് ലക്ഷ്യം വെക്കുന്നത് . ഇത് കുടിയേറ്റ ഗ്രാമമായ കാഞ്ചിയാർ പള്ളക്കവലക്ക് പുതിയ മുഖച്ഛായയും സമ്മാനിക്കും.