വന സംരക്ഷണ നിയമ പ്രകാരം ഇടുക്കിയിൽ ഒരു ഇഞ്ച് അധിക ഭൂമി പോലും കയ്യേറില്ല : മന്ത്രി എ.കെ ശശീന്ദ്രൻ

2023 ലെ വന സംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം യാതൊരുവിധ കർഷക വിരുദ്ധ തീരുമാനം എടുക്കില്ലെന്നും നിലവിലുള്ള വനത്തേക്കാൾ ഒരു ഇഞ്ച് ഭൂമി പോലും കൂടുതലായി ഏറ്റെടുക്കില്ലായെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .1980 ലെ വന സംരക്ഷണ നിയമത്തിൽ വനത്തെ കൃത്യമായി നിർവ്വചിച്ചിരുന്നില്ല.
ഇതിനെ തുടർന്ന് സുപ്രീം കോടതി വനം എന്നതിന് 1996 ഡിസംബർ പന്ത്രണ്ടാം തീയതി പുറപ്പെടുവിച്ച വിധി പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വന പ്രദേശം കൂടാതെ ഏതെങ്കിലും കാലഘട്ടത്തിൽ സർക്കാർ രേഖകളിൽ വനമായി രേഖപെടുത്തിയിട്ടുള്ളതും വനത്തിന്റെ സ്വഭാവം ഉള്ളതുമായ എല്ലാ പ്രദേശങ്ങളും വനമായി കണക്കാക്കപ്പെടും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.എന്നാൽ ഇടുക്കി പോലുള്ള മേഖലകളിൽ കാർഷിക ഭൂമിയിൽ മരം നട്ടുപിടിപ്പിച്ചിട്ടുള്ളതും ഏലകൃഷിക്ക് ആവശ്യമായ തണൽ ലഭിക്കുന്നതിന് മരങ്ങൾ നിർത്തിയിട്ടുള്ളതും മൂലം ഇത്തരം പ്രദേശങ്ങൾ വനമായി ചിത്രീകരിക്കരുത് .
2023 ലെ ഭേദഗതി പ്രകാരം വനത്തിന്റെ നിർവചനത്തിന് പുറത്താക്കപ്പെട്ട പട്ടയം ലഭിച്ചിട്ടുള്ള ഭൂമി ,പട്ടയം നല്കുന്നതിനായി മാറ്റി വെച്ചിട്ടുള്ള ഭൂമി ഏലംകൃഷിക്കായി മാറ്റി വെച്ചിട്ടുള്ള ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്‌തി രെജിസ്റ്ററിൽ റോഡായും മറ്റ് അടിസ്ഥാന സൗകര്യങ്ങളായും 1996നു മുൻപ് രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തുടങ്ങിയവയെല്ലാം കണ്ടെത്തുകയും വനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യണം.ഭേദഗതിയിൽ പറഞ്ഞിട്ടുള്ള കർഷകർക്ക് അനുകൂലമായ ഇത്തരം വിഷയങ്ങൾ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു .
മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി വി വർഗീസ് .സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ,കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവരാണ് വനം മന്ത്രിയും വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത് .2023 ലെ ഭേദഗതി നിയമത്തിലെ തുടർന്നുള്ള ചർച്ചകൾക്കായി നിലവിൽ നിയോഗിച്ചിട്ടുള്ള സമിതിക്കൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ,കൃഷി വകുപ്പ് ഡയറക്ടർ ,ലേബർ കമ്മിഷണർ , ലാൻഡ് ബോർഡ് കമ്മിഷണർ ,ഫോറസ്ററ് കൺസേർവേറ്റർ എന്നിവരെ കൂടി ചേർത്ത് വിപുലീകരിച്ചിട്ടുണ്ടെന്നും .
അതത് മേഖലകളിലെ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാർ എന്നിവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രൻയോഗത്തിൽ പറഞ്ഞു .ഓഗസ്റ്റ് രണ്ടാം തീയതി ചേരുന്ന വനം വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും പി സി സി എഫ് പറഞ്ഞു.
വനം വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഗംഗ സിംഗ് ഐ എഫ് സ് ,പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെൻ്റ്) ഡോ.പി.പുഗഴേന്തി ഐ.എഫ്.എസ്.,ചീഫ് ഫോറസ്ററ് ഓഫീസർ സാമുവൽ വി പാപ്പച്ചൻ , ഡി സി എഫ് കണ്ണൻ എം വി ജി തുടങ്ങിയവർ പങ്കെടുത്തു .