ജില്ലാ ആസ്ഥാനത്ത് ദേശീയ പാതയോരത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. അടിമാലി കുമളി ദേശീയ പാതയിൽ ചെറുതോണി മുതൽ ആലിൻചുവട് വരെയുള്ള ഭാഗത്തേ ഷെഡ്ഡുകളും, കടകളുമാണ് റവന്യൂ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഒഴിപ്പിച്ചത്
അടിമാലി - കുമളി ദേശീയപാതയിൽ ചെറുതോണി പാലത്തിന് സമീപമുള്ള അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചുമാറ്റിയത്. കയ്യേറ്റങ്ങൾ പൊളിച്ചു നീക്കാൻ ഇവർക്ക് മുൻപ് നോട്ടീസ് നൽകിയിരുന്നു, എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും കയ്യേറ്റങ്ങൾ പൊളിച്ച് നീക്കാതിരുന്നതിനാലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇടുക്കി പോലീസിന്റെ സഹായത്തോടെ വ്യാപാരശാലകൾ പൊളിച്ചു മാറ്റിയത്. 2018ലെ കാലവർഷത്തിൽ ഇവിടം പൂർണമായി തകർന്നിരുന്നു. തുടർന്ന് കഴിഞ്ഞ വർഷമാണ് പുതിയതായി റോഡ് പുനർ നിർമ്മിച്ചത്.
പിന്നീട് തദ്ദേശ വാസികളായ ഓരോരുത്തരും ഇവിടെ താൽക്കാലിക ഷെഡുകൾ കെട്ടി കച്ചവടം ആരംഭിച്ചു.ഉപജീവനത്തിനായി പ്രദേശവാസികൾ കെട്ടിയ കടകളാണ് ഇപ്പോൾ പൊളിച്ചുമാറ്റിയത്. എന്നാൽ അധികൃതരുടെ ഈനടപടിക്കെതിരെ വൻ പ്രതിഷേധമാണ് നാട്ടിൽ ഉയരുന്നത്. ചെറുതോണിയിലെ വമ്പൻ കയ്യേറ്റങ്ങൾക്ക് നേരെ കണ്ണടച്ച അധികൃതരാണ് നിർധനരായവരെ ഒഴിപ്പിച്ചതെന്നും, മുൻപ് നോട്ടീസ് ലഭിച്ചിട്ടില്ലന്നും ഇവർ ആരോപിച്ചു. ചെറുതോണി ടൗണിൽ ദേശീയപാതയുടെ വികസനത്തിന് തടസ്സമായി നിരവധി കയ്യേറ്റങ്ങൾ കാലങ്ങളായി നിലനിൽക്കുകയാണ് ഇതു കൂടി പൊളിച്ചു മാറ്റിയില്ലെങ്കിൽ നീയമ നടപടികൾ തേടുമെന്നുമാണ് നാട്ടുകാർ പറയുന്നത്.