ഇടുക്കി ജില്ലയിലെ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‍സ് ജോര്‍ജ്
ഇടുക്കി ജില്ലയിലെ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‍സ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിട്ട് ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്ന ചിന്തയില്ല. കാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യനെ വന്യജീവികളില്‍നിന്ന് സംരക്ഷിക്കാൻ വനംവകുപ്പ്, കിഫ്‍ബി, റീബില്‍ഡ്കേരള ഫണ്ടുകള്‍ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഫണ്ട് ഉപയോഗിച്ചുമുള്ള നിരവധി പദ്ധതികളുണ്ട്. ഇവതമ്മില്‍ ഏകോപനമില്ലെന്നുള്ളത് വസ്‍തുതയാണ്.
വനാതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശങ്ങളും സംരക്ഷിക്കപ്പെടണം. അതിന് തൂക്കുവേലികളോ ട്രെഞ്ചുകളോ അങ്ങനെ എന്ത് സംവിധാനമാണ് വേണ്ടതെന്ന് ശാസ്‍ത്രീയ പഠനത്തിലൂടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. വനം, റവന്യൂ, അഗ്നിരക്ഷാസേന, പൊലീസ്, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവരെയും കൂട്ടിയോജിപ്പിച്ചാകും പദ്ധതി രൂപീകരിക്കുക. എംപി ഫണ്ടിന്റെ 30ശതമാനം ഇതിനായി ഉപയോഗിക്കും. ഫണ്ടിന്റെ അപര്യാപ്‍തതയുണ്ടായാല്‍ സിഎസ്ആര്‍ ഫണ്ട് സ്വരൂപിക്കാനാകും.
ഏകോപന ചുമതലയും ഏറ്റെടുക്കും. ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരായി മലയോര മേഖലയിലെ ജനങ്ങളെ വിട്ടുകൊടുക്കാൻ ആവില്ല. മനുഷ്യര്‍ കൈയേറി കാടിന്റെ ആവാസവ്യവസ്ഥ നശിപ്പിച്ചെന്നും മൃഗങ്ങള്‍ ഇറങ്ങി മനുഷ്യനെ കൊല്ലുന്നുമെന്നുമാണ് പൊതുബോധം. ശാസ്‍ത്രീയ ഇടപെടലിലൂടെ ഇത് മാറ്റണം.