ഏതെങ്കിലും ഒരു ഭാഷ കൊണ്ടോ ഒരു മതം കൊണ്ടോ ഒരു സംസ്കാരം കൊണ്ടോ കെട്ടി ഉയർത്തിയതല്ല ഇന്ത്യയെന്ന് സുനിൽ പി ഇളയിടം; കാഞ്ചിയാർ ബോധി പുരസ്കാരം സുനിൽ പി ഇളയിടത്തിന് മന്ത്രി റോഷി അഗസ്റ്റിൻ സമർപ്പിച്ചു

ഏതെങ്കിലും ഒരു ഭാഷ കൊണ്ടോ ഒരു മതം കൊണ്ടോ ഒരു സംസ്കാരം കൊണ്ടോ കെട്ടി ഉയർത്തിയതല്ല ഇന്ത്യയെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.വെറുപ്പിനെതിരെ സാഹോദര്യം ഉയർത്തിക്കാട്ടണം. ഒരു ആരാധനാലയം തല്ലിത്തകർത്ത് മറ്റൊരു ആരാധനാലയം പണിത് ഇന്ത്യയുടെ പ്രധാനമന്ത്രി അതിൻ്റെ ഉദ്ഘാടകനാകുന്നു എന്ന വിചിത്രമായ സാഹചര്യം ഇന്ന് നിലനിൽക്കുന്നു. കേരളത്തിൽ ഗ്രന്ഥശാലകൾ രാഷ്ട്രീയ നവോത്ഥാനത്തിൻ്റെ കേന്ദ്രങ്ങളായായിരുന്നുവെന്നും സുനിൽ പി ഇളയിടം പറഞ്ഞു.കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷം വനിതാ സാംസ്കാരിക നിലയത്തിൽ വച്ചാണ് നടന്നത്. ബോധിപുരസ്കാരം പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിന് മന്ത്രി റോഷി അഗസ്റ്റിൻ സമർപ്പിച്ചു. പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.
രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിൽ സാഹിത്യ-സാംസ്കാരിക പ്രവർത്തകരുടെ പങ്ക് വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഒരു ദിവസം നീണ്ടുനിന്ന സംസ്കാരികോത്സവത്തിൽ വിവിധ സെഷനുകളിലായി പ്രമുഖ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.പുരസ്കാര സമർപ്പണ ചടങ്ങിൽ കാഞ്ചിയാർ രാജൻ അധ്യക്ഷനായിരുന്നു. സാലി ജോളി, മാത്യു ജോർജ്, മോബിൻ മോഹൻ, ബെന്നി മാത്യു, കെ പി സജി, ടി കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷപരിപാടികളാണ് നടക്കുക. കവിയരങ്ങ്, തെരുവോര ചിത്രരചന, സെമിനാറുകൾ, അനുസ്മരണങ്ങൾ, പുസ്തക ചർച്ചകൾ, സുവനീർ പ്രകാശനം തുടങ്ങി നിരവധി പരിപാടികൾ വരും നാളുകളിൽ നടക്കും. അക്ഷരങ്ങൾ ആയുധമാക്കിയ ബോധിയുടെ ഇരുപത്തിയഞ്ച് വർഷങ്ങൾ ശ്രദ്ധേയങ്ങളായ സാംസ്കാരിക ഇടപെടലുകളുടേതു കൂടിയാണ്. മികച്ച സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഒട്ടേറെ പ്രതിഭകളെ കലാസാഹിത്യ സാംസ്കാരിക രംഗത്ത് വാർത്തെടുക്കാനും ഗ്രന്ഥശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.