ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എയോട് ഇന്ന് ഹാജരാകാൻ വിജിലൻസ് നിർദേശം
ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എയോട് ഹാജരാകാൻ വിജിലൻസ് നിർദേശം. മൊഴിയെടുക്കാനായി ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും ഇന്ന് വിജിലൻസിന് മുമ്പാകെ ഹാജരാകുമെന്നും കുഴൽനാടൻ അറിയിച്ചു.2021 ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. തുടർന്ന് ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ കുഴൽനാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.
കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും, ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം.7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു രജിസ്റ്റർ ചെയ്‌ത് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പരാതി നൽകി. മൂന്നര കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ് 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്. 2021 മാർച്ച് 18നാണ് 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.തുടർന്ന് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകി.